രണ്ടരവയസ്സുകാരനെ കൊന്ന അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം: രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവും പിഴയും. ഞെക്കാട് സ്വദേശി ഉത്തര (27), കാമുകൻ രജീഷ് (34) എന്നിവരെയാണ് തിരുവനന്തപുരം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും 50,000 രൂപ വീതം പിഴയും വിധിച്ചു.2018 ഡിസംബർ 15-നാണ് കൊല്ലം ചോഴിയകോട് സ്വദേശി മനുവിന്റെയും ഉത്തരയുടെയും മകൻ ഏകലവ്യൻ മരിച്ചത്. മനുവുമായി പിണങ്ങിയ ഉത്തര മകനേയും കൂട്ടി ചെറുന്നിയൂരിലെ വാടക വീട്ടിൽ കാമുകൻ രജീഷിനൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം, ഛർദ്ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടിയെ ആദ്യ വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
പിന്നീട്, നില വഷളായ കുട്ടിയെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിക്കുന്നത്. കുട്ടിയുടെ അന്നനാളം ചുരുങ്ങിയ നിലയിൽ കാണപ്പെട്ടിരുന്നു. മരണകാരണമായേക്കാവുന്ന 65-ഓളം ആന്തരികമുറിവുകൾ കുട്ടിക്കുണ്ടായിരുന്നതായിട്ടായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രജീഷ് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് വ്യക്തമാകുന്നത്. കുട്ടിയെ ഇല്ലാതാക്കുന്നതിന് ഉത്തരയുടെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.