ഈ ആണുങ്ങളുടെ ഓരോരോ പ്രശ്നങ്ങളേ… ഹെൽപ്പ്‌ലൈനിൽ വിളിയോട് വിളി

തൃശ്ശൂർ: ഇന്ത്യയിലുടനീളമുള്ള ആണുങ്ങളുടെ പരാതി കേൾക്കാനും പരിഹാര-സഹായത്തിനുമായി തൃശ്ശൂർ ആസ്ഥാനമാക്കി ആരംഭിച്ച ഹെൽപ്പ് ലൈനിലേക്ക് വിളിയോടുവിളി.
2014 ഏപ്രിൽ 16-ന് ദേശീയതലത്തിൽ തുടങ്ങിയ സിഫ് വൺ എന്ന ഹെൽപ്പ് ലൈനിൽ 2024 ഏപ്രിൽ വരെ എത്തിയത് 4,08,862 ഫോൺവിളികൾ. ഈ വർഷം ഒക്‌ടോബർ അവസാനംവരെമാത്രം വന്നത് 32,612 വിളികളാണ്, ഇതിൽ ഏറ്റവും കുറവ് കേരളത്തിലാണ്-351.
എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ഏതു ഭാഷയിലും സംസാരിക്കാവുന്ന രീതിയിലാണ് ഹെൽപ്പ് ലൈൻ ആരംഭിച്ചത്. പത്ത് എക്സ്റ്റൻഷൻ നമ്പറുകളിലേക്ക് ഭാഷാടിസ്ഥാനത്തിൽ വിളികൾ പോകും.
പരാതി കേൾക്കുന്നതിനും പരിഹാരത്തിനുമായി ഓരോന്നിലും ഒരേ സമയം ഏഴുമുതൽ പത്തുപേരുടെ സേവനം ലഭിക്കും.
സഹായം നൽകാൻ കൗൺസിലർമാരും നിയമോപദേശത്തിന് അഭിഭാഷകരും അടങ്ങുന്ന സംഘമുണ്ട്. പരാതി ന്യായമാണെങ്കിൽ നിയമസഹായം ഉൾപ്പെടെയുള്ളവ ചെയ്തുകൊടുക്കും. ഈവർഷം ഏറ്റവും കൂടുതൽ വിളി വന്നത് ഡൽഹി, ഹരിയാണ, ജമ്മു-കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളടങ്ങുന്ന എക്സൻഷനിലേക്കാണ് -9391 എണ്ണം.
രാജ്യമൊട്ടുക്കുമുള്ള അൻപത് പുരുഷാവകാശ സംഘടനകളുടെയും രാജ്യത്തിനുപുറത്തുള്ള രണ്ട് സംഘടനകളുടെയും കൂട്ടായ്മയായ സേവ് ഇന്ത്യൻ ഫാമിലിയാണ്(സിഫ്) ഹെൽപ്പ്‌ലൈൻ ആരംഭിച്ചതും പ്രവർത്തിപ്പിക്കുന്നതും. 8882498498 എന്നതാണ് സിഫ് നമ്പർ. മലയാളത്തിന് എക്സ്റ്റൻഷൻ ഒൻപത് അമർത്തണം.