Connect with us

Kerala

ലൈസൻസ്‌ പുതുക്കൽ:പിഴത്തുക വെട്ടിക്കുറച്ചത് വ്യാപാരികൾക്ക്‌ ആശ്വാസം

Published

on

Share our post

തിരുവനന്തപുരം:‘ലൈസൻസ്‌ പുതുക്കലിന്റെ പിഴത്തുക കുറച്ച സർക്കാർ നടപടി ഏറെ ആശ്വാസകരമാണ്‌. നാളുകളായുള്ള ആവശ്യത്തിനാണ്‌ അനുകൂല തീരുമാനമുണ്ടായത്‌. ചെടുകിട, ഇടത്തരം വ്യാപാരികൾക്ക്‌ ഇത്‌ ഏറെ സഹായകമാകും’– ചാലയിലെ വ്യാപാരി ആദർശ്‌ ചന്ദ്രൻ പറഞ്ഞു.നഗരസഭ പരിധിയിൽ ലൈസൻസ്‌ പുതുക്കലിനുള്ള പിഴ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാരമേഖലയ്‌ക്കുള്ള കൈത്താങ്ങാണ്‌. നിലനിന്ന നിരക്കുകളിലെ അശാസ്ത്രീയത വ്യാപാരികളും വ്യവസായികളും സംരംഭകരും ദീർഘകാലമായി ഉന്നയിച്ചിരുന്നു. തദ്ദേശ അദാലത്തുകളിലും ഇതു സംബന്ധിച്ച്‌ പരാതിയുണ്ടായി. ഇക്കാര്യം ഗൗരവമായി പരിഗണിച്ച തദ്ദേശവകുപ്പ്‌ പിഴത്തുക മുപ്പതിൽ ഒന്നായി കുറയ്‌ക്കുകയായിരുന്നു.

വാടകയ്‌ക്കും മറ്റും വ്യാപാരമോ മറ്റു സംരംഭങ്ങളോ നടത്തുന്നവർ ലൈസൻസ്‌ പുതുക്കലിന്‌ അപേക്ഷിക്കുമ്പോൾ വാടകക്കരാറിനൊപ്പം കെട്ടിട ഉടമയുടെ സമ്മതപത്രംകൂടി നൽകണം. വാടക സംബന്ധമായ തർക്കങ്ങളുടെ പേരിൽ ഉടമകൾ സമ്മതപത്രം നൽകാത്ത സാഹചര്യമുണ്ടാകാറുണ്ട്‌. ഇതോടെ യഥാസമയം ലൈസൻസ്‌ പുതുക്കാൻ വ്യാപാരികൾക്ക്‌ കഴിയാതെ വരികയും വലിയ പിഴ അടയ്‌ക്കാൻ നിർബന്ധിതരാകുകയും ചെയ്‌തിരുന്നു.
ലൈസൻസ്‌ ഉൾപ്പെടെയുള്ള സേവനങ്ങൾ കെ സ്‌മാർട്ട്‌ വഴിയാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ തന്നെ കാര്യങ്ങൾ നടത്താനാകും. കൂടാതെ ലൈസൻസ്‌ പുതുക്കുന്നതിനുള്ള കാലയളവ്‌ ഒരുവർഷം എന്നത്‌ അഞ്ചുവർഷം വരെയാക്കിയും സർക്കാർ ദീർഘിപ്പിച്ചിരുന്നു. പിഴ കൂടാതെ ലൈസൻസ്‌ പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചും ഉത്തരവിറക്കി.കേരളത്തിലെ പതിനായിരക്കണക്കിന്‌ വ്യാപാരികൾക്ക്‌ ഗുണകരമാകുന്നതാണ്‌ സർക്കാർ തീരുമാനമെന്ന്‌ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു പറഞ്ഞു.


Share our post

Kerala

കുടുംബശ്രീ മത്സരപരീക്ഷാ പരിശീലനം; പട്ടികവർഗത്തിലെ 113പേർക്ക്‌ സർക്കാർജോലിയായി

Published

on

Share our post

തിരുവനന്തപുരം: കുടുംബശ്രീ പിന്തുണയിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ സർക്കാർ, അർധ സർക്കാർ മേഖലയിൽ ജോലി നേടിയത്‌ 113 പേർ. എൽഡി ക്ലർക്ക്, പൊലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. 364 പേർ വിവിധ റാങ്ക് പട്ടികകളിലുണ്ട്‌. കുടുംബശ്രീ സംഘടിപ്പിച്ച മത്സരപരീക്ഷാ പരിശീലനങ്ങളിലൂടെയാണ്‌ ഇവർ തയ്യാറെടുത്തത്‌. 2893 പേർക്കാണ്‌ വിദഗ്ധ പരിലശീലനം നൽകിയത്‌. പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള ജില്ലകളിൽ പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ ബിരുദം, പ്ലസ്‌ടു യോഗ്യതയുള്ളവരെയുമാണ് ഉൾപ്പെടുത്തിയത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോലുള്ള തസ്തികകളിലേക്ക് പരിശീലനം ലഭ്യമാക്കി. ജില്ലാമിഷന്റെ നേതൃത്വത്തിലും സ്വകാര്യകേന്ദ്രങ്ങളുമായി ചേർന്നും അതത് കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ് പ്രവർത്തനം.


Share our post
Continue Reading

Kerala

ഗ്രാമപഞ്ചായത്തിൽ 471 വനിതാ പ്രസിഡന്റുമാർ; കോർപറേഷനിൽ മൂന്ന്: അധ്യക്ഷ സംവരണമായി

Published

on

Share our post

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അധ്യക്ഷരുടെ സംവരണമാണ് തീരുമാനിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിൽ 471 പേർ വനിതാ പ്രസിഡന്റുമാരായിരിക്കും. വനിതാ- പൊതുവിഭാഗം 417, പട്ടികജാതി 46, പട്ടിക വർഗം 8 എന്നിങ്ങനെയാണ് സംവരണം. പൊതുവിഭാഗത്തിൽ 416 പേരാണ് പ്രസിഡന്റാവുക. പട്ടികജാതിയിൽ നിന്ന് 92 പേരും പട്ടിക വർഗത്തിൽ നിന്ന് 16 പേരും പ്രസിഡന്റാവും.

ബ്ലോക്ക് പഞ്ചായത്ത്

152 ബ്ലോക്ക് പഞ്ചായത്തിൽ 77 പേർ വനിതാ പ്രസിഡന്റാവും. വനിതാ- പൊതുവിഭാഗം 67, പട്ടിക ജാതി 8, പട്ടിക വർഗം 2. പൊതുവിഭാഗത്തിൽ 67 പേർ പ്രസിഡന്റാകും. പട്ടിക ജാതിയിൽ 15, പട്ടിക വർഗം 3 എന്നിങ്ങനെയാണ് സംവരണം.

ജില്ലാ പഞ്ചായത്ത്

14 ജില്ലാ പഞ്ചായത്തിൽ ഏഴ് വനിതകൾ പ്രസിഡന്റാകുമ്പോൾ പൊതുവിഭഗത്തിൽ നിന്ന് ആറു പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാളും പ്രസിഡന്റാവും.

മുൻസിപ്പാലിറ്റി

87 മുൻസിപ്പാലിറ്റിയിൽ 44 വനിതകൾ ചെയർപേഴ്‌സണാവും. വനിതാ പൊതുവിഭാഗം 41, പട്ടിക ജാതി മൂന്ന്. പൊതുവിഭാഗത്തിൽ 39 പേരും പട്ടികജാതിയിൽ ആറും പട്ടിക വർഗത്തിൽ നിന്ന് ഒരാളും ചെയർമാനാകും.

കോർപ്പറേഷൻ

ആറ് കോർപറേഷനിൽ മൂന്ന് പേർ വനിതാ മേയർമാരാകും. പൊതുവിഭാഗം മൂന്ന്.


Share our post
Continue Reading

Kerala

‘നാട്ടുമാഞ്ചോട്ടിൽ’ വരൂ, മധുരമാമ്പഴക്കഥ കേൾക്കാം, രുചി കൊണ്ട് മനസ് നിറയ്ക്കാം

Published

on

Share our post

കണ്ണപുരത്തെ ആ മാവിൻചുവട്ടിൽ നിറയെ മാമ്പഴങ്ങളായിരുന്നു. തണലൊരുക്കി നിൽക്കുന്ന ആ മാവിൽനിന്ന് കൊഴിഞ്ഞുവീണതല്ല ആ മാമ്പഴങ്ങൾ‍. അടുത്ത് ചെന്നാൽ തന്നെ മണം മൂക്കിലെത്തും. പിന്നെ അതിയായ ആ​ഗ്രഹമായി കൊതിയുടെ മാമ്പഴ രുചി അറിയാൻ. കണ്ണപുരം ചുണ്ട കറുവക്കാവിന് സമീപത്തായിരുന്നു ഈ മാമ്പഴക്കാഴ്ച രുചി വൈവിധ്യം തീർത്തത്.

കത്തുന്ന വേനൽച്ചൂടിൽ മാമ്പഴക്കാലം എക്കാലവും ഉണർവ് പകരാറുണ്ട്. പഴങ്ങളുടെ ഈ രാജാവിന് ആരാധകരും ഏറെയാണ്. എന്നാൽ നാട്ടുമാവിനങ്ങളിൽ മിക്കതും തൊടിയിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങി. കൊതിയൂറും മാമ്പഴ രുചി വിസ്മൃതിലാണ്ടു തുടങ്ങിയപ്പോൾ തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണപുരത്തെ ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മ. കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ് ലഭിച്ച ഈ കൂട്ടായ്മയാണ് മാമ്പഴക്കാലത്തിന്റെ പഴമയും രുചി വൈവിധ്യവും വിളിച്ചോതി ‘മാഞ്ചിഫെറ 2025’ സംഘടിപ്പിച്ചത്.

മാമ്പഴ പ്രദർശനവും മാമ്പഴ വിഭവങ്ങളും

140 ഓളം മാമ്പഴ ഇനങ്ങളുടെ പ്രദർശനത്തിനൊപ്പം മാമ്പഴം കൊണ്ടുള്ള വിഭവങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു. പച്ചമാങ്ങ പാൽപ്പായസവും പഴുത്ത മാങ്ങാ പ്രഥമനും അടക്കം വിഭവ സമൃദ്ധമായ മാമ്പഴ സദ്യത്തന്നെ സംഘാടകർ ഒരുക്കി. അറിഞ്ഞും കേട്ടുമെത്തിയവരിൽ കുട്ടികളും യുവതയും പ്രായമായവരുമെല്ലാം ഉൾപ്പെടുന്നു. എന്നോ നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ​ഗൃഹാതുരത്വം ഓർത്തെടുത്തവരും നിരവധിയാണ്.

പേരില്ലാത്ത നാടൻ മാമ്പഴങ്ങളായിരുന്നു കൂടുതലും. മധുരത്തിൽ വീട്ടുവീഴ്ച തെല്ലുമില്ലാത്ത അവയോടായിരുന്നു കാണികൾക്ക് കൂടുതൽ പ്രിയവും. ഇവ കൂടാതെ കുറ്റ്യാട്ടൂർ മാങ്ങ, ഗോമാങ്ങ, പണ്ടാരക്കണ്ടി, നീലപ്പറങ്കി, മഹാരാഷ്ട്രയിൽ നിന്നുള്ള അൽഫോൺസ, ഗോവയിൽ നിന്നുള്ള മൻ കുറാത് തുടങ്ങി നിരവധി മാമ്പഴങ്ങൾ രുചിച്ചറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.

മാഞ്ചിഫെറ ഇൻഡിക്ക

മാവിന്റെ ശാസ്ത്രീയ നാമമായ മാഞ്ചിഫെറ ഇൻഡിക്കയിൽ നിന്നാണ് പരിപാടിക്ക് ’മാഞ്ചിഫെറ 2025’ എന്ന പേര് നൽകിയത്. ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മയുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാ​ഗമായാണ് പ്രദർശനം ഒരുക്കിയത്. പത്താം വർഷത്തിലേക്ക് കടക്കുന്ന കൂട്ടായ്മ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടു മാവിനങ്ങളുടെ സംരക്ഷണ പ്രവൃത്തിക്കാണ് പദ്ധതിയിടുന്നത്. നാട്ടുമാവിനങ്ങളെ ഒറ്റ കേന്ദ്രത്തിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തോട്ടം തയ്യാറാക്കുന്നുണ്ടെന്നും കോ-ഓർഡിനേറ്റർ ഷൈജു മാച്ചാത്തി പറഞ്ഞു.

കർഷകരും ​ഗവേഷകരും മാമ്പഴസ്നേഹികളും

നാട്ടുമാവ് സംരക്ഷകരെയും കൃഷിക്കാരെയും നാട്ടുമാമ്പഴസ്നേഹികളെയും കാർഷികഗവേഷകരെയും വിദ്യാർഥികളെയും എല്ലാം ഉൾപ്പെടുത്തിയാണ് മാഞ്ചിഫെറ 2025 സംഘടിപ്പിച്ചത്. കർണ്ണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ നാട്ടുമാവുകളെ സ്നേഹിക്കുന്നവരും സംരക്ഷിക്കുന്നവരും പരിപാടിയുടെ ഭാഗമായി.

ഓരോ മാമ്പഴത്തിന്റെയും രുചിയിൽ പഴയകാല ഓർമ്മകൾ ചികഞ്ഞവരും ആദ്യമായി രുചിച്ചറിഞ്ഞ മാധുര്യത്തെ കുറിച്ച് വാതോരാതെ സംസാരിച്ചവരും വരും കാലത്തേക്ക് ഈ രുചി സംരക്ഷിക്കണ്ടതിനെ കുറിച്ച് ചിന്തിയിലാഴ്ന്നവരുമെല്ലാം കവിളും ചുണ്ടും നിറയ്ക്കുന്ന മധുരക്കഥ സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞുക്കൊണ്ടേയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!