യാത്രക്കിടെ പ്രണയം, ഒടുക്കം താലികെട്ടിനും അതേ ബസ്സില്‍-ഒരു കെ.എസ്.ആർ.ടി.സി പ്രണയകഥ

മാറനല്ലൂർ (തിരുവനന്തപുരം): പഠിക്കുന്ന കാലത്ത് അമൽ നിരന്തരം നിവേദനം നൽകി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ്. വർഷങ്ങൾക്കിപ്പുറം തന്റെ വിവാഹത്തിനു പോകുന്നതിനായും അതേ ബസ് തന്നെ അമൽ തിരഞ്ഞെടുത്തു. അങ്ങനെ ജീവിതയാത്രയിലും അമലിനു കൂട്ടായി ആനവണ്ടി.ചീനിവിള അരുൺ നിവാസിൽ നിത്യാനന്ദന്റെയും ഗീതാമണിയുടെയും മകൻ അമലാണ് ചെങ്കൽ ക്ഷേത്രസന്നിധിയിൽ താലികെട്ടാൻ പോകാൻ കെ.എസ്.ആർ.ടി.സി. ബസ് തിരഞ്ഞെടുത്തത്. ബസിലെ സ്ഥിരം യാത്രക്കാരിയാണ് താലികെട്ടിയ അഭിജിതയും.
പഠിക്കുന്ന കാലത്ത് ചീനിവിള വഴി രാവിലെ ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് അമൽ നിരവധിതവണ നിവേദനം നൽകി. ഒരു വിദ്യാർഥിയുടെ നിരന്തരമായ ആവശ്യം കെ.എസ്.ആർ.ടി.സി. ഒടുവിൽ സഫലമാക്കി. ഇതോടെ അമലിന്റെ യാത്ര സ്ഥിരമായി ഈ ബസിലായി. ഇപ്പോൾ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അമൽ ഇതേ ബസിൽ തന്നെയാണ് ജോലിക്കു പോകുന്നത്. അടുത്ത സ്റ്റോപ്പിൽനിന്നു കയറുന്ന അഭിജിതയെ പരിചയപ്പെട്ടതും ഇതേ ബസിൽവെച്ചായിരുന്നു. ഇൗ അടുപ്പമാണ് ഇപ്പോൾ ഒരേ സീറ്റിലിരുന്നുള്ള യാത്രയിലെത്തിയത്. യാത്രയിലൂടെ തങ്ങളെ പരിചിതരാക്കിയ ബസ് തന്നെ കതിർമണ്ഡപത്തിലേക്കുള്ള യാത്രയ്‌ക്കും തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.