യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി

വടകര (കോഴിക്കോട്): ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ചെമ്മരത്തൂരിലെ പാലയാട്ട് മീത്തൽ അനഘ അശോകിനെ (27) വെട്ടിയ സംഭവത്തിൽ ഭർത്താവ് കാർത്തികപ്പള്ളിയിലെ ചെക്കിയോട്ടിൽ ഷനൂപാണ് പിടിയിലായത്. സംഭവത്തിനുശേഷം നാട്ടുകാർ പിടികൂടി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മമ്മ മാതുവിനും പരിക്കേറ്റു.
കാർത്തികപ്പള്ളിയിലെ ഭർതൃവീട്ടിലായിരുന്ന അനഘ വെള്ളിയാഴ്ചയാണ് സ്വന്തംവീടായ ചെമ്മരത്തൂരിലെത്തിയത്. ഉച്ചയ്ക്ക് 2.30-ഓടെ ഷനൂപ് കത്തിയും കൊടുവാളുമായി വീട്ടിലേക്ക് വരുകയും കത്തിയെടുത്ത് വയറിനുനേരേ വീശുകയുമായിരുന്നു.കൈകൊണ്ട് തടഞ്ഞപ്പോൾ ഇടതുകൈക്ക് സാരമായി പരിക്കേറ്റു. പിടിവലിക്കിടെ കത്തി നിലത്തുവീണപ്പോൾ അരയിൽ കരുതിയ കൊടുവാളെടുത്ത് വീണ്ടും അനഘയ്ക്കുനേരേ വീശി. അനഘയും വീട്ടുകാരും രക്ഷപ്പെട്ട് അകത്തുകയറി വാതിലടച്ച സമയത്ത് ഇയാൾ മകളെയും എടുത്ത് പുറത്തേക്കുപോയി.ഇതുകണ്ട് പിന്നാലെചെന്ന് കുട്ടിയെ പിടിച്ചുവാങ്ങുന്നതിനിടെ അനഘയെ ഹെൽമെറ്റുകൊണ്ട് അടിച്ചു. ഈ സമയത്താണ് അമ്മമ്മ മാതുവിനും കത്തികൊണ്ട് മുറിവേറ്റത്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.