ഒരു വനം ഒറ്റയ്ക്കു നട്ടവന്‍, ഭ്രാന്തനെന്ന പേര്; 20 വര്‍ഷംകൊണ്ട് നട്ടത് 40000 മരങ്ങൾ

ബ്രസീലിയനായ ഹീലിയോ ഡ സില്‍വ 20 വര്‍ഷംകൊണ്ട് 40,000 മരങ്ങളാണ് സാവോ പൗലോ നഗരത്തില്‍ നട്ടുപിടിപ്പിച്ചത്. 2003-ല്‍ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് മരങ്ങള്‍ നട്ടുനടന്ന അയാളെ പലരും ഭ്രാന്തനെന്ന് വിളിച്ചു. പക്ഷേ, ഡ സില്‍വ പിന്മാറിയില്ല. ആ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് 3.2 കിലോമീറ്റര്‍ നീളത്തിലും 100 മീറ്റര്‍ വീതിയിലും വ്യാപിച്ചുകിടക്കുന്ന വനം.160 ഇനം മരങ്ങളും 45 ഇനം പക്ഷികളുമുള്ള വനത്തെ 2008-ല്‍ നഗരത്തിലെ ആദ്യ ലീനിയര്‍ പാര്‍ക്ക് എന്ന് അടയാളപ്പെടുത്തി. ഡ സില്‍വ പറയുന്നു: ”എന്നെ അതിഥിയായി സ്വീകരിച്ച സാവോ പൗലോ നഗരത്തിനുള്ള സമ്മാനമാണിത്.” സാവോ പൗലോയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള പ്രോമിസാവോ പട്ടണമാണ് ഹീലിയോ ഡ സില്‍വയുടെ ജന്മദേശം.ഭക്ഷ്യവ്യവസായ മേഖലയില്‍ ജോലിചെയ്തിരുന്ന ഡ സില്‍വ പ്രതിവര്‍ഷം ഏകദേശം 7000 ഡോളര്‍ മരം നടുന്നതിന് ചെലവഴിക്കുന്നു. തന്റെ 53-ാം വയസ്സില്‍ തുടങ്ങിയ ‘ഭ്രാന്ത്’ 73-ാം വയസ്സിലും അദ്ദേഹം ഉപേക്ഷിക്കുന്നില്ല. 50,000 മരങ്ങളാണ് ലക്ഷ്യം. കാട്ടുതീയും വായുമലിനീകരണവും ഉയര്‍ന്ന താപനിലയും രൂക്ഷമാകുമ്പോള്‍ ഇത്തരം വനങ്ങള്‍ ബ്രസീലിന് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.