Kerala
കള്ളവണ്ടി കയറ്റക്കാര്‍ക്ക് മൂക്കുകയറിടാനൊരുങ്ങി റെയിൽവേ

ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറുന്നവരുടെയും ടിക്കറ്റില്‍ ആള്‍മാറാട്ടം കാണിക്കുന്നവരുടെയും കൺസഷൻ ടിക്കറ്റുകളുടെ ദുരുപയോഗം നടത്തുന്നവരെയുമൊക്കെ പൂട്ടാൻ ഒരുങ്ങി റെയില്‍വേ. ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനകൾ കർശനമാക്കാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ലയുടെ അടിയന്തര നിർദേശം എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നൽകിക്കഴിഞ്ഞു.
പതിവ് പരിശോധനകൾക്ക് പുറമേ സർപ്രൈസ് ചെക്കിങ്ങുകൾ നടത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ഉള്ളടക്കം. ഇതിനായി രണ്ടു ഘട്ട സ്പെഷൽ ഡ്രൈവുകൾ നടത്തണം. ആദ്യഘട്ട പരിശോധനകൾ ഒക്ടോബർ ഒന്നു മുതൽ 15 വരെയാണ്. രണ്ടാം ഘട്ട പരിശോധന ഒക്ടോബർ 25 മുതൽ നവംബർ പത്ത് വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കണം പരിശോധനകൾ നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സോണൽ റെയിൽവേ അധികൃതർ നോമിനേറ്റ് ചെയ്യണം. സോണൽ ലെവലിലും ഡിവിഷൻ തലത്തിലും നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ട് നവംബർ 18നകം പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകുകയും വേണം.
റിസർവ്ഡ് കോച്ചുകളിലെ അനധികൃത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായിരിക്കണം പരിശോധകർ മുൻഗണന നൽകേണ്ടത്. എമർജൻസി ക്വാട്ടയിലെ ടിക്കറ്റുകളിൽ വ്യാപകമായി ആൾമാറാട്ടം നടത്തുന്നുണ്ട്. ഇതിലും കർശന പരിശോധന നടത്തണം. മുതിർന്ന പൗരന്മാർ, കാൻസർ രോഗികൾ തുടങ്ങിയ പ്രത്യേക ക്വാട്ടകളിൽ റിസർവ് ചെയ്ത് വരുന്ന യാത്രക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഊന്നൽ നൽകണമെന്നും നിർദേശത്തിലുണ്ട്. കൺസഷൻ ടിക്കറ്റുകളുടെ ദുരൂപയോഗം അനിയന്ത്രിതമായി വർധിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും പരിശോധിച്ച് ആധികാരികത ഉറപ്പ വരുത്തണം.
നിയമ ലംഘകരിൽ നിന്ന് റെയിൽവേ ആക്ട് പ്രകാരമുള്ള പരമാവധി പിഴത്തുക ഈടാക്കണമെന്നും നിർദേശമുണ്ട്. സ്പെഷൽ ഡ്രൈവിന്റെ കാലയളവിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും നിർദേശമുണ്ട്.
അംഗീകൃത ഏജന്റുമാർ വഴിയും യുടിഎസ് മൊബൈൽ ആപ്പ്, ഐ.ആർ.സി.ടി.സി എന്നിവ വഴിയും സാധുവായ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനെ ക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിക്കണം എന്നതാണ് മറ്റൊരു നിർദേശം.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്