Connect with us

Kerala

വയനാടിന് വന്‍ സാമ്പത്തികനഷ്ടം; എന്ന് തുറക്കും എടക്കല്‍ ഗുഹയും ചീങ്ങേരിമലയും

Published

on

Share our post

ചൂരല്‍മല ദുരന്തപശ്ചാത്തലത്തില്‍ പ്രവേശനം നിരോധിച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ആവശ്യം. അമ്പലവയല്‍ മേഖലയില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്ന എടക്കല്‍ ഗുഹയും സാഹസികസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചീങ്ങേരിമലയും ഒരുമാസമായി അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദുരന്തം ഒരുതരത്തിലും ബാധിക്കാത്ത കേന്ദ്രങ്ങള്‍ തുറക്കാന്‍ വൈകുന്നത് വ്യാപാരമേഖലയെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കി.

ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ ജൂലായ് 29-ന് ശേഷം അടച്ചിട്ട കേന്ദ്രങ്ങള്‍ പലതും തുറന്നുതുടങ്ങി. ഒടുവില്‍ തുറന്നത് ബാണാസുരസാഗര്‍ അണക്കെട്ടാണ്. ഇതുള്‍പ്പെടെ ജില്ലയില്‍ ഏഴുകേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുളളത്. എടക്കല്‍ ഗുഹയും ചീങ്ങേരിമലയും തുറക്കുന്നതിന് സജ്ജമാണെങ്കിലും ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ കേന്ദ്രങ്ങള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പ്രദേശവാസികളും.

അനുമതിക്കായി കാത്തിരിപ്പ്

ഒരുദിവസം 1920 പേര്‍ക്കാണ് എടക്കല്‍ ഗുഹയില്‍ പ്രവേശനമുള്ളത്. കേന്ദ്രം തുറക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം ഇവിടേക്കുള്ള റോഡ് നന്നാക്കി. ജീവനക്കാരും വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ്.) എടക്കല്‍ യൂണിറ്റും ചേര്‍ന്നാണ് റോഡ് നന്നാക്കിയത്. റോഡിന്റെ വശങ്ങളിലെ കാടുവെട്ടിയും ഗുഹാപരിസരം വൃത്തിയാക്കുകയും ചെയ്തു. അനുമതി ലഭിച്ചാലുടന്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലനിരകളില്‍നിന്ന് വലിയ ശബ്ദമുണ്ടായ സംഭവം ഗൗരവമുള്ളതല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച ആശങ്കയൊഴിഞ്ഞിരിക്കുകയാണ്.

മലകയറാന്‍ നല്ലസമയം

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ചീങ്ങേരിമല. മലകയറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. കേന്ദ്രം സുരക്ഷിതമാണെന്നും സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നതിന് സജ്ജമാണെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടേക്കുള്ള പാതയും പരിസരങ്ങളും വൃത്തിയാക്കുകയും ചെയ്തു. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ചീങ്ങേരിമലയും. ഒരാഴ്ചയ്ക്കകം ഇവയുള്‍പ്പെടെ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നേരിടുന്നത് വന്‍ സാമ്പത്തികനഷ്ടം

ഒരുമാസമായി സന്ദര്‍ശകര്‍ വരാതായതോടെ എടക്കല്‍ പരിസരത്തെ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുകയാണ്. വിനോദസഞ്ചാരികളെമാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതോടൊപ്പം പരിസരത്തെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയിലും ആളൊഴിഞ്ഞു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ വ്യാപാരമേഖല ആകെത്തകരുമെന്ന് റിസോര്‍ട്ട് ഉടമ സുബൈര്‍ വയനാട് പറഞ്ഞു.


Share our post

Kerala

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

Published

on

Share our post

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്‌കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം

സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.

സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.

പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.

ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!