സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; പദ്ധതി ‘യു.പി.എസ്’ എന്ന പേരിൽ, 23 ലക്ഷം പേർക്ക് ഗുണം

ദില്ലി: സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ധാരണ. ഏകീകൃത പെൻഷൻ പദ്ധതി, ‘യു.പി.എസ്’ എന്ന പേരിലാകും പദ്ധതി നിലവിൽ വരിക. അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പു നൽകും. ജീവനക്കാരുടെ അവസാന മാസ പെൻഷൻ്റെ 60 ശതമാനവും കുടുംബ പെൻഷൻ ഉറപ്പാക്കാനുമാണ് തീരുമാനം. എത്ര സർവ്വീസ് ഉണ്ടെങ്കിലും മിനിമം പെൻഷൻ പദ്ധതിയിൽ ഉറപ്പാക്കും. പെൻഷൻ പദ്ധതിയിൽ സർക്കാരിൻ്റെ വിഹിതം 18.5 ശതമാനമായി ഉയർത്തും. പുതിയ പദ്ധതി 2025 ഏപ്രിൽ ഒന്നു മുതലാണ് നടപ്പാക്കുക. 2004നു ശേഷം എൻ.പി.എസിനു കീഴിൽ വിരമിച്ചവർക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും. ഇരുപത്തിമൂന്ന് ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് പദ്ധതിയുടെ ഗുണം കിട്ടുക. എൻ.പി.എസിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇതിന് അനുവാദം നൽകും. സർക്കാർ ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും.