എം.ഡി.എം.എ യുമായി സ്‌കൂള്‍ മാനേജറടക്കം രണ്ടുപേര്‍ പിടിയില്‍

Share our post

പെരിന്തല്‍മണ്ണ: ബെംഗളൂരുവില്‍ നിന്ന് കാറിന്റെ എന്‍ജിന് അടിയിലെ അറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 104 ഗ്രാം എം.ഡി.എം.എയുമായി എയ്ഡഡ് എല്‍.പി. സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ സ്‌കൂള്‍ മാനേജര്‍ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍(39), കൊടിഞ്ഞിയത്ത് ഷാനിദ്(30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. സാജു കെ. ഏബ്രഹാം, മലപ്പുറം ഡിവൈ.എസ്.പി. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്. ഇവര്‍ കാറില്‍ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചു. പോലീസ് സംഘം രാത്രി 12-ഓടെ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ച് കാറിന് കൈകാണിച്ചു. നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ പോലീസ് വാഹനം കുറുകെയിട്ട് കാര്‍ നിര്‍ത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനയിലാണ് എന്‍ജിനടിയില്‍ രഹസ്യ അറയിലായി ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ. കണ്ടെടുത്തത്. മറ്റ് രീതികള്‍ പോലീസ് പിടികൂടാന്‍ തുടങ്ങിയതോടെയാണ് പുതിയ രീതികള്‍ സ്വീകരിക്കുന്നതെന്ന് പോലീസ് പറയുന്നു. മുന്‍പും ഇതേരീതിയില്‍ ലഹരിമരുന്ന് കടത്തിയതായി പ്രതികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിലും നാട്ടിലും ഈവന്റ് മാനേജ്‌മെന്റും നടത്തുന്ന ദാവൂദ് ഷമീലിന്റെ കൂടെയാണ് ഷാനിദും ജോലി ചെയ്യുന്നത്. ബെംഗളൂരുവില്‍ ജോലിയുടെ ഭാഗമായി പോയിവരുന്നതിന്റെ മറവിലാണ് അമിതലാഭം ലക്ഷ്യമിട്ട് ലഹരിക്കടത്തിലേക്ക് ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്.ഐ. സതീശന്‍, പെരിന്തല്‍മണ്ണ, മലപ്പുറം ഡാന്‍സാഫ് ടീമുകളും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!