കൽപ്പറ്റ : ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ എട്ട് പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ സംസ്കരിച്ചു. ഇനിയും ഉൾക്കൊളളാൻ കഴിയാത്ത ദുരന്തം കവർന്നവരെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളിൽ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം എട്ട് പേർക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരിൽ എട്ട് പേരെയാണ് ഒരേ മണ്ണിൽ അടക്കം ചെയ്തത്. ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കൃത്യമായ നമ്പറുകൾ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഡി.എന്‍.എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. മൃതദേഹങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കും.
തിരിച്ചറിഞ്ഞില്ലെങ്കിലും എട്ട് പേരും അവനവന്റെ പ്രിയപ്പെട്ടവരാണോ എന്ന ആധിയിലാണ് ഓരോരുത്തതും തോരാ കണ്ണീരോടെ സംസ്കാരച്ചടങ്ങിലും സർവമത പ്രാർത്ഥനയിലും പങ്കെടുത്തത്. ക്യാമ്പുകളിൽ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, എം.ബി.രാജേഷ്, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, സ്പെഷൽ ഓഫിസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഴുകിത്തുടങ്ങിയ എട്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ ഒടുവിൽ തീരുമാനമായി. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. 64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.