ദുരന്ത സ്ഥലത്തേക്ക് അനാവശ്യ യാത്രകള്‍ വേണ്ട; തടസ്സം സൃഷ്ടിച്ചാൽ നടപടി

തിരുവനന്തപുരം: വയനാട്ടിൽ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്ത മേഖലയിൽ കാഴ്‌ചക്കാരായി നിൽക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. രക്ഷാപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും യാത്രചെയ്യാനുള്ള സൗകര്യമാണ് ഇങ്ങനെ ചെയ്‌താൽ തടയപ്പെടുന്നത്. ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണം. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ദുരന്തസ്ഥലത്തേക്കുള്ള ഡിസാസ്റ്റർ ടൂറിസം ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസും നിർദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.