മണ്ണിനടിയിൽ കുടം, കുടത്തിൽ നിധി; സംഭവം ശ്രീകണ്ഠാപുരത്ത്

ശ്രീകണ്ഠപുരം : ചെങ്ങളായിയിലെ റബർത്തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവ. എൽ പി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്.
17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളി നാണയങ്ങൾ എന്നിവയാണ് ഈ കുടത്തിനുള്ളിൽ ഉണ്ടായിരുന്നത്. ബോംബാണെന്നാണ് തൊഴിലാളികൾ ആദ്യം കരുതിയത്. പിന്നീട് തുറന്ന് നോക്കിയപ്പോളാണ് നിധിയാണെന്ന് മനസ്സിലായത്. ലഭിച്ച വസ്‌തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്‌തുക്കൾ പുരാവസ്‌തു വകുപ്പ് പരിശോധിക്കും.