ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം

ന്യൂഡൽഹി : ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കം മൂന്ന് നിയമങ്ങൾ ഇതോടെ ചരിത്രമാകും. ഐ.പി.സി.ക്ക് പകരം ഭാരതീയ ന്യായ സംഹിതയും (ബി.എൻ.എസ്) സി.ആർ.പി.സി.ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (ബി.എൻ.എസ്.എസ്), ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ) നിലവിൽ വന്നു.
ഞായറാഴ്ച അർധരാത്രിക്ക് ശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമ വ്യവസ്ഥ പ്രകാരം ആയിരിക്കും. അതിന് മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും മുൻ നിയമ പ്രകാരം ആയിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമ പ്രകാരമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകം പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.
കുറ്റവും ശിക്ഷയും നിർവചിക്കുന്ന ഐ.പി.സി.യിൽ 511 വകുപ്പുകൽ ഉണ്ടായിരുന്നപ്പോൾ ബി.എൻ.എസിൽ വകുപ്പുകൾ 358 ആയി. ഭരണഘടനയിൽ ഐ.പി.സി എന്ന് രേഖപ്പെടുത്തിതിലും ഭേദഗതി വേണ്ടി വരും. പുതിയ നിയമത്തിൽ ശ്രദ്ധേയമായ ഇരുപതോളം മാറ്റങ്ങളാണുള്ളത്. വേഗത്തിലുള്ള നീതി ഉറപ്പാക്കാനും കുറ്റകൃത്യങ്ങളുടെ സമകാലിക രൂപങ്ങളുമായി പൊരുത്തപ്പെടാനും ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നതായി സർക്കാർ വ്യക്തമാക്കി.
പുതിയ നിയമനിർമ്മാണമനുസരിച്ച്, വിചാരണ പൂർത്തിയായി 45 ദിവസത്തിനകം വിധി പുറപ്പെടുവിക്കുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും വേണം. അധികാരപരിധി പരിഗണിക്കാതെ തന്നെ ഏത് പോലീസ് സ്റ്റേഷനിലും സീറോ എഫ്.ഐ.ആർ ഫയൽ ചെയ്യാനും പോലീസ് പരാതികളുടെ ഓൺലൈൻ രജിസ്‌ട്രേഷനും സമൻസ് ഇലക്‌ട്രോണിക് സെർവിംഗിനും പുതിയ നിയമങ്ങൾ അനുവദിക്കുന്നു. കൂടാതെ, എല്ലാ ഹീനമായ കുറ്റകൃത്യങ്ങൾക്കും ക്രൈം സീനുകളുടെ വീഡിയോഗ്രാഫി ഇപ്പോൾ നിർബന്ധമാണ്, കൂടാതെ നിയമ നടപടികൾ വേഗത്തിലാക്കാൻ സമൻസുകൾ ഇലക്ട്രോണിക് ആയി നൽകാം.
ബി.എസ്.എസ്.എസ് വകുപ്പ് 173 ൽ ആണ് സീറോ എഫ്.ഐ.ആറിനെക്കുറിച്ച് വ്യക്തമാക്കുന്നത്. ഒരാൾക്ക് ഏത് സ്റ്റേഷനിലും കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങൾ നൽകാം. പോലീസിന് കേസെടുക്കാൻ പറ്റുന്ന കുറ്റമാണെങ്കിൽ സ്റ്റേഷൻ പരിധിയിൽ അല്ലെന്നതിന്റെ പേരിൽ കേസെടുക്കാതിരിക്കാൻ ആവില്ല. പരിധിക്ക് പുറത്തുള്ള സംഭവമാണെങ്കിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറണം. ബലാത്സംഗം പോലെയുള്ള കേസിലാണ് വിവരം ലഭിക്കുന്നതെങ്കിൽ പ്രാഥമികാന്വേഷണവും നടത്തണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ പുതിയ അധ്യായം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്താൽ വധശിക്ഷയോ ജീവപരന്ത്യം തടവോ ആണ് പുതിയ നിയമത്തിൽ പറയുന്നത്.