ബാബറി മസ്ജിദല്ല, ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’; എൻ.സി.ഇ.ആർ.ടി സിലബസില്‍ തിരുത്ത്

ബാബറി മസ്ജിദിൻ്റെ പേരില്ലാതെ എൻ.സി.ഇ.ആർ.ടിയുടെ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം. ബാബറിക്ക് പകരം മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ കൊടുത്തിട്ടുള്ളത്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്ര വാർത്തകളും ഒഴിവാക്കി.
പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. രാമജന്മഭൂമിയിൽ നിർമിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാൻ സാധിച്ചിരുന്നുവെന്നും ചേർത്തിട്ടുണ്ട്.
നേരത്തെ ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോൾ, ഇതിനെ ശ്രീരാമൻ്റെ ജന്മസ്ഥലത്ത് 1528ൽ നിർമ്മിച്ച മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് പരിചയപ്പെടുത്തുന്നത്.
ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് എതിരായ സുപ്രീംകോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യ വരെയുള്ള ബി.ജെ.പി രഥയാത്ര, കർസേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരിൽ ബിജെപി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകൾ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു. സുപ്രീംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എൻ.സി.ആർ.ടി അറിയിച്ചു.