വന്യമൃഗശല്യം തടയാന്‍ ‘എലി ഫെന്‍സ്’; രാജ്യത്ത് ആദ്യമായി എ.ഐ സ്മാര്‍ട്ട് ഫെന്‍സിങ് കേരളത്തിൽ

Share our post

പുല്‍പള്ളി (വയനാട്): രാജ്യത്ത് ആദ്യമായി, കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സ്മാര്‍ട്ട് ഫെന്‍സിങ്’ വരുന്നു.  ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷനു കീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനാതിര്‍ത്തിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എ.ഐ. സ്മാര്‍ട്ട് ഫെന്‍സിങ്ങിന്റെ നിര്‍മാണം തുടങ്ങിയത്. ശക്തിയും ബുദ്ധിയും കൂട്ടിയിണക്കി നിര്‍മിച്ചിട്ടുള്ള ഈ സ്മാര്‍ട്ട് ഫെന്‍സിങ്ങിനെ കാട്ടിലെ ഏറ്റവും വലിയ മൃഗമായ ആനയ്ക്കുപോലും മറികടക്കാനാവില്ലെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഈ സ്മാര്‍ട്ട് ഫെന്‍സ് രണ്ടു രീതിയിലാണ് സംരക്ഷണമൊരുക്കുന്നത്. വനാതിര്‍ത്തിയിലെത്തുന്ന വന്യമൃഗങ്ങളെ കാടിറങ്ങുന്നത് തടയുന്നതിനൊപ്പം അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കുന്നതിനായി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും ഈ സംവിധാനത്തിന് കഴിയും. വന്യമൃഗങ്ങള്‍ ഫെന്‍സിങ്ങിന്റെ 100 മീറ്റര്‍ അടുത്തെത്തിയാല്‍ എ.ഐ. സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങും.

വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷന്‍, ആര്‍.ആര്‍.ടി. യൂണിറ്റുമുതല്‍ തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ഉന്നത ഓഫീസില്‍വരെ വിവരം ലഭിക്കും. ക്യാമറയില്‍നിന്നുള്ള ലൈവ് ദൃശ്യങ്ങളും ഇവിടേക്ക് ലഭിക്കും. അപായ മുന്നറിയിപ്പായി അലാറം, ലൈറ്റുകള്‍ എന്നിവയും പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനുപുറമേ സമീപവാസികള്‍ക്കും വിവരം ലഭിക്കും. വനാതിര്‍ത്തിയിലെ റോഡുകളിലൂടെ പോകുന്ന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കും.

സ്മാര്‍ട്ട് ഫെന്‍സിങ് 12 അടിയോളം ഉയരത്തില്‍

12 അടിയോളം ഉയരത്തിലാണ് സ്മാര്‍ട്ട് ഫെന്‍സിങ് നിര്‍മിക്കുന്നത്. ക്രെയിനിലും കപ്പലുകളിലുമെല്ലാം ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന ബലമുള്ള പ്രത്യേക ബെല്‍റ്റുകളും വലിയ സ്റ്റീല്‍ തൂണുകളും സ്പ്രിങ്ങും ഉപയോഗിച്ചാണ് ഫെന്‍സിങ് നിര്‍മിക്കുന്നത്. ബെല്‍റ്റുകള്‍ നെടുകെയും കുറുകെയും മെടഞ്ഞ് ഇതിന്റെ അറ്റം സ്പ്രിങ്ങുമായി ബന്ധിപ്പിച്ചാണ് സ്റ്റീല്‍ തൂണില്‍ ഘടിപ്പിക്കുന്നത്. ഇലാസ്തികയുള്ളതിനാല്‍ ആന തള്ളിയാലും വേലി പൊട്ടുകയോ, തകരുകയോ ചെയ്യില്ല.ഓരോ ബെല്‍റ്റിനും നാല് ടണ്‍വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. അതു മാത്രമല്ല, ആന ഒരു ഭാഗത്ത് തള്ളുമ്പോള്‍, മറ്റുഭാഗത്തെ ബെല്‍റ്റുകളുടെ ശക്തികൂടി അവിടേക്കു മാറും. ഈ ബെല്‍റ്റിലും തൂണിലുമെല്ലാം സോളാര്‍ വൈദ്യുതി കടത്തിവിടുന്നതിനാല്‍ മൃഗങ്ങള്‍ക്ക് ഇതില്‍ സ്പര്‍ശിക്കാനാവില്ല. സ്റ്റീല്‍ തൂണുകള്‍ മണ്‍നിരപ്പില്‍നിന്ന് നാലടി താഴ്ചയില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഉറപ്പിക്കുന്നത്. ഫോര്‍ കെ. ക്ലാരിറ്റിയുള്ള എ.ഐ. ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ രാത്രിപോലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിക്കും.

സൂര്യവെളിച്ചം തീരെയില്ലെങ്കിലും ഒരാഴ്ചയോളം ഈ വേലി പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് ഫെന്‍സ് സംവിധാനത്തിന്റെ പവര്‍ ബാക്കപ്പ് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും സെന്‍ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ കാണിച്ചുകൊണ്ടിരിക്കും. നിലവില്‍ ഇരുളത്തെ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിലാണ് കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്നോളജി എന്ന കമ്പനിയാണ് എ.ഐ. സ്മാര്‍ട്ട് ഫെന്‍സ് നിര്‍മിക്കുന്നത്. ‘എലി-ഫെന്‍സ്’ എന്നാണ് ഈ പുതിയ ഫെന്‍സിങ് സംവിധാനത്തിന് കമ്പനി പേരിട്ടിരിക്കുന്നത്.

കമ്പനിയുടെ സി.ഇ.ഒയും ഇന്ത്യന്‍ റെയില്‍വേയുടെ കണ്‍സള്‍ട്ടന്റുമായിരുന്ന പാലക്കാട് സ്വദേശി പാറയ്ക്കല്‍ മോഹന്‍ മേനോനാണ് എ.ഐ. സ്മാര്‍ട്ട് ഫെന്‍സ് രൂപകല്‍പന ചെയ്തത്. ആനകളുടെ ആരോഗ്യവും സ്വഭാവ രീതികളുമെല്ലാം പഠിച്ചശേഷം ഒരുവര്‍ഷത്തോളം എടുത്താണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ സ്മാര്‍ട്ട് ഫെന്‍സ് രൂപകല്പന ചെയ്തതെന്ന് മോഹന്‍ മേനോന്‍ പറഞ്ഞു.

ചേലക്കൊല്ലിയിലെ വനാതിര്‍ത്തിയില്‍ കരിങ്കല്‍ മതില്‍ തീരുന്ന ഭാഗത്തെ ചതുപ്പു നിറഞ്ഞ ഭാഗത്താണ് 70 മീറ്റര്‍ നീളത്തില്‍ സ്മാര്‍ട്ട് ഫെന്‍സിങ് നിര്‍മിക്കുന്നത്. ഇവിടെ രണ്ട് എ.ഐ. ക്യാമറകളാണ് ഉപയോഗിച്ചിട്ടുള്ളത്. നിര്‍മാണപ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യമൃഗശല്യംകൊണ്ട് ദുരിതമനുഭവിക്കുന്ന വനാതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം എ.ഐ. സ്മാര്‍ട്ട് ഫെന്‍സിങ്ങിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!