പാർട്ട് ടൈം ജോലി തട്ടിപ്പിൽ കുടുങ്ങി നിരവധി പേർ; ജാഗ്രത വേണം

Share our post

കണ്ണൂർ: ഓൺലൈൻ ടാസ്‌ക് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ നിരവധി പേർക്ക് പണം നഷ്ടമായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി. കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ പരാതിക്കാർക്ക് 47,61,000 രൂപ, 16,82,010 രൂപ, 1,23,000 രൂപ 99,500 രൂപ, 7,200 രൂപ എന്നിങ്ങനെ നഷ്ടമായി. അടുത്ത കാലത്തതായി നിരവധി പേർക്കാണ് ഓൺലൈൻ പാർട്ട് ടൈം ജോബ് ഓഫറിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.

തട്ടിപ്പിന് തുടക്കം ഇങ്ങനെയാണ് ഫോണിലേക്ക് തട്ടിപ്പുകാർ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി ഒരു സന്ദേശം അയക്കും. സന്ദേശത്തിൽ നൽകിയ നമ്പറിലേക്ക് തിരികെ മറുപടി നൽകിയാൽ ഒരു ചാറ്റ് ആപ്പിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടും. ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ ചെറിയ ടാസ്‌കുകൾ നൽകുകയും പൂർത്തീകരിച്ചാൽ ലാഭത്തോടെ പണം തിരികെ നൽകുകയും ചെയ്യും. ഇത്തരത്തിൽ മൂന്ന് നാല് തവണ ആവർത്തിക്കും. ശേഷം ടാസ്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ പണം കാണിക്കുകയും ചെയ്യും. ടാസ്ക് പൂർത്തീകരിച്ചാൽ ലാഭത്തോട് കൂടിയുള്ള പണം സ്‌ക്രീനിൽ കാണിക്കും. തുടർന്ന് ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ കൂടുതൽ പണം ചോദിക്കുകയും പണം പിൻവലിക്കാൻ ശ്രമിച്ചാൽ പറ്റാതെ വരികയും ചെയ്യും.

പിൻവലിക്കണമെങ്കിൽ ടാക്സ് അടക്കണമെന്നും അതിനായി പണം നൽകണമെന്നും പറയും ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് പണം മേടിക്കുകയല്ലാതെ തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസിലാവുക. അപ്പോഴേക്കും ഒരു വൻ തുക തട്ടിപ്പുകാരുടെ കൈകളിൽ എത്തിയിട്ടുണ്ടാകും. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക. ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 ൽ വിളിക്കുക. www.cybercrime.gov.in പോര്‍ട്ടലിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!