യാത്രക്കാരുടെ ശ്രദ്ധക്ക്, ഇന്ന് മുതല്‍ രാജ്യത്ത് യാത്രക്ക് ചെലവേറും, 1100 ടോള്‍ പ്ലാസകളില്‍ ചാര്‍ജ് വര്‍ധനവ് നിലവില്‍

രാജ്യത്താകമാനമുള്ള ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ നിരക്ക് വർധന പ്രാബല്യത്തില്‍. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോള്‍ ചാർജുകള്‍ 3-5% വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പണപ്പെരുപ്പത്തിനും ഹൈവേ ഓപ്പറേറ്റർമാർക്കും അനുസൃതമായി ഇന്ത്യയിലെ ടോള്‍ ചാർജുകള്‍ വർഷം ചാർജ് തോറും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വർധനവ്. തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ഏകദേശം 1,100 ടോള്‍ പ്ലാസകളിലും വർധനവ് പ്രഖ്യാപിച്ച് പ്രാദേശിക പത്രങ്ങളില്‍ അറിയിപ്പുകള്‍ നല്‍കി.
തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിനാല്‍, തെരഞ്ഞെടുപ്പ് സമയത്ത് നിർത്തിവച്ച ഉപയോക്തൃ ഫീസ് (ടോള്‍) നിരക്കുകള്‍ ജൂണ്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടോള്‍ ചാർജ് വർധനയും ഇന്ധന നികുതിയും ദേശീയപാതകളുടെ വിപുലീകരണത്തിന് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷവും യാത്രികരും വാർഷിക ചാർജ് വർധനയെ വിമർശിക്കുകയും വിലക്കയറ്റത്തിന് കാരണമാകുമെന്നും കുറ്റപ്പെടുത്തി.
ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്, അശോക് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് തുടങ്ങിയ ഉയർന്ന ഓപ്പറേറ്റർമാർക്ക് ടോള്‍ വർധനയുടെ പ്രയോജനം ലഭിക്കും. ദേശീയപാതകള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ ശതകോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചത്. 146,000 കിലോമീറ്ററാണ് ദേശീയപാതയുടെ മൊത്തം ദൈർഘ്യം. 2018-19 വർഷത്തില്‍ 25200 കോടി രൂപയാണ് പിരിച്ചതെങ്കില്‍2022/23 സാമ്ബത്തിക വർഷത്തില്‍ 54000 കോടി രൂപയാണ് പിരിച്ചെടുത്തത്.