Kerala
ഇതുവരെ യാത്രക്കാര്‍ 11.71 കോടി; കൊച്ചി മെട്രോ ഏഴാം വയസ്സിലേക്ക്

കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ കൊച്ചിയില്‍ സര്‍വീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവര്‍ഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാളാഘോഷം. മേയ് അവസാന ആഴ്ച മുതലുള്ള ദിവസങ്ങളില്‍ മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 90,000 ത്തില്‍ നിന്നാണ് യാത്രക്കാരുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധനയുണ്ടായത്.
ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തോടെ മെട്രോ ആസൂത്രണംചെയ്തു നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. നിത്യയാത്രകള്‍ക്കായി ആളുകള്‍ മെട്രോയെ കൂടുതലായി ആശ്രയിച്ചുതുടങ്ങി. മഴയും വെള്ളക്കെട്ടുമെല്ലാം കാരണമുള്ള ഗതാഗതക്കുരുക്കില്‍പെടാതെ യാത്ര ചെയ്യാമെന്നതും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ഈ വര്‍ധന നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് കെ.എം.ആര്‍.എല്‍.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കാമ്പയിന്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് ഏഴാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍വീസ് ആരംഭിച്ചശേഷം ഇതുവരെ ആകെ 11.71 കോടി ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. 2017 ജൂണ്‍ 17 നായിരുന്നു മെട്രോയുടെ ഉദ്ഘാടനം. ജൂണ്‍ 19-നാണ് യാത്രാസര്‍വീസ് തുടങ്ങിയത്. ആലുവയില്‍ നിന്ന് തുടങ്ങിയ യാത്ര ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ വരെയെത്തിയത് ഈ വര്‍ഷമാണ്. മാര്‍ച്ചിലായിരുന്നു തൃപ്പൂണിത്തുറ സ്റ്റേഷന്റെ ഉദ്ഘാടനം. നിലവില്‍ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തുന്നുണ്ട് കൊച്ചി മെട്രോ.
കഴിഞ്ഞ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ഇങ്ങനെ-
മേയ് 27-1,05,094
28-1,03,706
29-1,08,357
30-1,00,776
31-1,04,262
കാക്കനാട് മെട്രോ: നിര്‍മാണക്കരാര്‍ അടുത്തയാഴ്ച നല്‍കും
മെട്രോയുടെ രണ്ടാംഘട്ടമായി കാക്കനാട്ടേക്ക് ആസൂത്രണം ചെയ്യുന്ന റൂട്ടിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. നിര്‍മാണക്കരാര്‍ അടുത്തയാഴ്ച നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോയ്ക്ക് അനുബന്ധമായി ഒട്ടേറെ വികസനപദ്ധതികള്‍ നടക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടം. നിര്‍മാണം തുടങ്ങി 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയില്‍ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കാണ് (എ.ഐ.ഐ.ബി.) മെട്രോയ്ക്ക് രണ്ടാംഘട്ടത്തിന് വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമെന്നത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാണ് ശ്രമം. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ കാമ്പയിനുകളുള്‍പ്പെടെ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി.
വരുമാനവര്‍ധന ലക്ഷ്യമിട്ടുള്ള പദ്ധതികളും മെട്രോയുടെ നേതൃത്വത്തില്‍ നടപ്പാക്കുകയാണ്. പരസ്യവരുമാനത്തിലൂടെ നേട്ടമുണ്ടാക്കാന്‍ മെട്രോയ്ക്ക് കഴിയുന്നുണ്ട്. മെട്രോ സ്റ്റേഷനുകള്‍ സിനിമ, പരസ്യചിത്രീകരണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതേരീതിയില്‍ വാട്ടര്‍മെട്രോയും ഉപയോഗപ്പെടുത്തും. എന്നാല്‍ ബോട്ടുകളുടെ എണ്ണം കുറവായതിനാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ടുകള്‍ കൂടുതലായി നല്‍കാനാകുന്നില്ല.
കൊച്ചി കപ്പല്‍ശാലയില്‍നിന്ന് നിലവില്‍ 14 ബോട്ടുകള്‍ മാത്രമാണ് മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബോട്ടുകള്‍ ലഭിക്കുന്നതിനനുസരിച്ച് കുമ്പളം, വില്ലിങ്ടണ്‍ ഐലന്‍ഡ്, പാലിയംതുരുത്ത്, കടമക്കുടി തുടങ്ങിയ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ടം: യോഗം ഉടന്‍
മെട്രോയുടെ മൂന്നാംഘട്ടത്തിനുള്ള ശ്രമങ്ങളും കെ.എം.ആര്‍.എലിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. ആലുവയില്‍നിന്നും അങ്കമാലിയിലേക്കും നെടുമ്പാശ്ശേരിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി സമഗ്ര ഗതാഗതപദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായസമാഹരണത്തിന് വിവിധ ഏജന്‍സികളുടെ യോഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം ചേരും.
മെട്രോ നാഴികക്കല്ലുകള്‍
2004 ഡിസംബര്‍ 22-കൊച്ചിയില്‍ മെട്രോ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം
ഡിസംബര്‍ 24-സാധ്യതപഠനത്തിന് ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്തുന്നു
2005 ഒക്ടോബര്‍ 19-ഡി.എം.ആര്‍.സി.യെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നു
2011 ഓഗസ്റ്റ് 2-കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപവത്കരിച്ചു
2012 സെപ്റ്റംബര്‍ 13-മെട്രോയ്ക്ക് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കല്ലിട്ടു
2013 ജൂണ്‍ 7-മെട്രോയുടെ നിര്‍മാണ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു
2017 ജൂണ്‍ 17-കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു
യാത്രക്കാര്‍ ഇതുവരെ 11.71 കോടി
*മെട്രോ സര്‍വീസ് തുടങ്ങിയതുമുതല്‍ ഈ വര്‍ഷം മേയ് 30 വരെ 11, 71, 53, 869 പേരാണ് മെട്രോയില്‍ യാത്രചെയ്തത്.
*2023 ജനുവരിയില്‍ ശരാശരി യാത്രക്കാര്‍ 79,130
*2023 ഡിസംബറില്‍ ശരാശരി യാത്രക്കാര്‍ 94000
വാട്ടര്‍ മെട്രോ
* 2023 ഏപ്രില്‍ 25-വാട്ടര്‍മെട്രോയുടെ സര്‍വീസ് തുടങ്ങി
* രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോയാണ് കൊച്ചിയിലേത്
* വൈറ്റില, കാക്കനാട്, ഹൈക്കോടതി, ബോള്‍ഗാട്ടി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലേക്കെല്ലാം വാട്ടര്‍ മെട്രോ സര്‍വീസുണ്ട്
Kerala
കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.
എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന് 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന് 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന് ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487.
Kerala
ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്സല്‍ 6, പിക്സല്‍ 7, പിക്സല്‍ 7, പിക്സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.
Kerala
കേന്ദ്രം സബ്സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

കൊച്ചി: സംസ്ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ് ഇപ്പോള്‍ വില കൂടിയിരിക്കുന്നത്. പ്രധാന വളമായ പൊട്ടാഷ് 50 കിലോ ചാക്കിന് 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ് ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, എന്‍.പി.കെ. മിശ്രിത വളം, രാജ്ഫോസ്, ഫാക്ടംഫോസ്, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്. യൂറിയയ്ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തു. 2023-24 ല്‍ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ക്ക് 65,199.58 കോടി രൂപ സബ്സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്സിഡി താഴ്ത്തിയതോടെയാണു വിലയും കൂടിയത്. ഇതിനൊപ്പം കയറ്റിറക്ക് കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന് യുദ്ധം അസംസ്കൃത വസ്തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്