അഞ്ച് ജില്ലകളിലെ വവ്വാലുകളില്‍ നിപാ ആന്റിബോഡി

തിരുവനന്തപുരം : എറണാകുളം, കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വവ്വാലുകളിൽ നിപാ ആന്റിബോഡി കണ്ടെത്തിയതോടെ സംസ്ഥാന വ്യാപകമായി സെപ്‌തംബർവരെ നിപാ പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കാനും മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് യോഗം വിലയിരുത്തി.
വർഷം മുഴുവൻ ചെയ്യേണ്ടതും നിപാ വ്യാപന സാധ്യതയുള്ള മെയ് മുതൽ സെപ്തംബർവരെയുള്ള പ്രവർത്തനങ്ങളും കലണ്ടറിൽ ഉൾക്കൊള്ളിക്കും. നിപാ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നൽകാനാണ് നിർദേശം. ഇതിനായി മൃഗസംരക്ഷണം, വനം, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
നിപായെ പേടിച്ച് വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്. പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഇക്കാര്യങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്ക് അവബോധം നൽകും.
പനി, തലവേദന, അകാരണമായ ശ്വാസംമുട്ടൽ, മസ്തിഷ്‌ക ജ്വരം എന്നിവയുമായി രോഗികൾ ആസ്പത്രികളിലെത്തുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. രോഗകാരണം ഉറപ്പാക്കുംമുമ്പ് മരണമുണ്ടായാൽ റിപ്പോർട്ട് ചെയ്യണം. സ്വകാര്യ ആസ്പത്രികളും ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണം. രോഗലക്ഷണങ്ങളിൽ സംശയമുണ്ടെങ്കിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള ആസ്പത്രിയിൽ റഫർ ചെയ്യണമെന്നും ശ്വാസകോശ സംബന്ധമായ കേസുകൾ പ്രത്യേകം പരിശോധിക്കണമെന്നും യോഗം വ്യക്തമാക്കി. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ കേസുകളിൽ ഡെത്ത് ഓഡിറ്റ് നടത്താനും നിർദേശമുണ്ട്.