വാഹനങ്ങളുടെ കാലാവധി കഴിഞ്ഞു; ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ആസ്പത്രി ആവശ്യത്തിനു ഓടുന്നത് ആംബുലൻസ്

ഇരിട്ടി: കാലാവധി കഴിഞ്ഞതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജീപ്പ് ഷെഡിലായതോടെ ആശുപത്രി ആവശ്യത്തിനും ഓടുന്നത് ആംബുലൻസ്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി തീർന്നതോടെയാണ് ഇവിടുത്തെ ജീപ്പ് ഷെഡിലായത്. രണ്ട് ആംബുലൻസുകളില്‍ ഒന്ന് രണ്ടു മാസമായി വർക്‌ഷോപ്പിലാണ്. രോഗികളെ കൊണ്ടുപോകാനുള്ള ഏക ആംബുലൻസാണ് ഇപ്പോള്‍ കുത്തിവയ്പ്പ് മുതല്‍ സെക്കൻഡറി പാലിയേറ്റിവ് പരിചരണമുള്‍പ്പെടെയുള്ളവയ്ക്ക് ആസ്പത്രി അധികൃതർ ഉപയോഗപ്പെടുത്തുന്നത്.
ഇതോടെ അടിയന്തര ഘട്ടത്തില്‍ രോഗികള്‍ മറ്റ് ആംബുലൻസ് സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നിലവില്‍ ഷെഡിലായ ജീപ്പിനും ആംബുലൻസുകള്‍ക്കുമായി മൂന്ന് ഡ്രൈവർമാരുണ്ടെങ്കിലും ഒരു ആംബുലൻസ് മാത്രമാണ് പ്രവർത്തിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നും താലൂക്ക് ആസ്പത്രിക്ക് അനുവദിച്ച ആംബുലൻസിനുള്ള ഫണ്ട് കൈമാറിയിട്ടും വാഹനം ലഭിക്കാൻ കാലതാമസം നേരിടുകയാണ്. കാലാവധി കഴിഞ്ഞ ജീപ്പിനു പകരം പുതിയ വാഹനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.