യുവതിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചു, കൊല്ലാൻ ശ്രമിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം > ബലാത്സംഗക്കേസിൽ യു.ഡി.എഫ്, എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. അടിമലത്തുറ, തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിൽവച്ചാണ് ബലാത്സംഗം നടത്തിയത്. കോവളത്ത് വച്ച് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. എം.എൽ.എയെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.
പരാതിക്കാരിയായ യുവതിയെ എം.എല്‍.എ അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലുംവെച്ച് ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലാണ് വധശ്രമക്കുറ്റം ചുമത്തിയത്. യുവതിയുമായി എം.എല്‍.എയ്ക്ക് അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.