പി.എസ്.സി.യുടെ പേരും മുദ്രയും ദുരുപയോഗം ചെയ്താൽ നടപടി

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷന്റെ പേരും ഔദ്യോഗിക മുദ്രയും ഉപയോഗിച്ച് വ്യാജ വാർത്തകൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
പി.എസ്.സി.യുടെ ഔദ്യോഗിക എംബ്ലം ഉപയോഗിച്ചും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കമീഷന്റെ പേരോ സമാനമായ പേരുകളോ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ കമീഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ സംവിധാനമാണെന്ന് ഉദ്യോഗാർത്ഥികൾ തെറ്റിദ്ധരിക്കുവാനുള്ള സാധ്യതയുണ്ട്. പി.എസ്.സി അംഗീകൃത കോഴ്‌സുകൾ എന്ന രീതിയിൽ ചില സ്ഥാപനങ്ങൾ വ്യാജ പരസ്യങ്ങളും നൽകുന്നുണ്ട്.
കമീഷന്റെ ഔദ്യോഗിക അറിയിപ്പുകൾ, വാർത്തകൾ എന്നിവ നൽകുന്ന അംഗീകൃത പത്ര ദൃശ്യമാധ്യമങ്ങൾ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും പി.എസ്.സി.യുടെ എംബ്ലം, പേര്, ഓഫീസ് ചിത്രം എന്നിവ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പ്, വെബ് പേജ്, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ, ടെലിഗ്രാം ചാനൽ എന്നിവ നടത്തുന്നതും പി.എസ്.സി അംഗീകൃതം എന്ന് പരസ്യം ചെയ്തുകൊണ്ട് കോഴ്‌സുകൾ നടത്തുന്നതും കുറ്റകരമാണെന്നും പി.എസ്.സി അറിയിച്ചു.