ലിറ്റ്‌സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം

കോഴിക്കോട്: കോട്ടയം-ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വാഗമൺ മലനിരകളിൽ നിന്ന് മലയാളി ഗവേഷകർ പുതിയ ഇനം സസ്യത്തെ തിരിച്ചറിഞ്ഞ് വർഗീകരിച്ചു. ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്‌സിയ വാഗമണിക’ എന്നാണ് ശാസ്ത്രീയനാമം നൽകിയത്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാഗമൺ മലനിരകളിലെ, സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമാണ് സസ്യത്തെ സ്വാഭാവികമായി കാണുന്നത്. കുറ്റിപ്പാണലിന് തുല്യമായ ഔഷധമൂല്യം പുതുതായി കണ്ടെത്തിയ സസ്യത്തിന് ഉണ്ടോയെന്നത് പഠനവിധേയമാക്കുമെന്ന് ഗവേഷകർ പറഞ്ഞു.
പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസി. പ്രൊഫസർ ഡോ. എ.ജെ. റോബി, കോഴഞ്ചേരി സെയ്‌ന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം ഗവേഷക രേവതി വിജയശർമ എന്നിവരാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ഫൈറ്റോ ടാക്സയിൽ പഠനം പ്രസിദ്ധീകരിച്ചു.