Connect with us

India

പേര് മാറ്റം വെറും ലോക്കലല്ല; മോദിയുടെ പത്തുവര്‍ഷത്തില്‍ മാറിയത് ഒരു ഡസനോളം സ്ഥലങ്ങളുടെ പേരുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ബത്തേരിയിലെ ‘സുല്‍ത്താനെ’ വെട്ടുമെന്ന വാഗ്ദാനത്തിലൂടെ കേരളമണ്ണില്‍ പുതിയൊരു രാഷ്ട്രീയത്തിന്റെ വിത്തുപാകിയിരിക്കുകയാണ് വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. ഉത്തരേന്ത്യന്‍ മണ്ണിലും ബി.ജെ.പി.ക്ക് വളക്കൂറുള്ള നാടുകളിലും മാത്രം പയറ്റിക്കൊണ്ടിരുന്ന പേരുമാറ്റല്‍തന്ത്രം അലഹബാദ്, ഫൈസാബാദ് വഴി ഇങ്ങ് കേരളത്തിലും എത്തിയിരിക്കുകയാണ്.

‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്നതാണ് മോദിസര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം. ഒന്നാം മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷം പേരുമാറ്റംവന്ന സ്ഥലങ്ങള്‍ ഒരു ഡസനിലേറെ വരും. മാറ്റിയതിലേറെയും മുസ്ലിം പേരുകള്‍.

രാഷ്ട്രീയവും മതവും ജാതിയുമെല്ലാം മാറിനില്‍ക്കേണ്ട മൈതാനങ്ങളെപ്പോലും വെറുതെവിട്ടില്ല. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ല മൈതാനത്തിന്റെ പേരുള്‍പ്പെടെ മാറ്റി. പാതകളുടെ പേരുകളില്‍പ്പോലും മതവും രാഷ്ട്രീയവും കലര്‍ന്നു. രാജ്യത്തിന്റെ പേരുവരെ ഔദ്യോഗികരേഖകളില്‍ മാറ്റംവരുത്തുന്ന രീതികളിലേക്ക് അതു വളര്‍ന്നു.

‘ഇന്ത്യ’യെ മാറ്റി ‘ഭാരത’ത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമം വന്‍ രാഷ്ട്രീയവിവാദമായതും ഈയടുത്താണ്. അക്ബര്‍, സീത എന്നുപേരുള്ള സിംഹങ്ങളെ ഒരു മൃഗശാലയില്‍ പാര്‍പ്പിച്ചതുപോലും കോടതികയറിയതും ഇതെല്ലാമായി കൂട്ടിവായിക്കാം. വൈദേശികാധിപത്യകാലത്ത് ചാര്‍ത്തിയ പേരുകളാണ് മാറ്റുന്നതെന്നാണ് ബി.ജെ.പി.യുടെ വിശദീകരണം.

അക്ബറിന്റെ ജന്മദിനത്തില്‍ അലഹാബാദിന്റെ അന്ത്യം

മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ 476-ാം ജന്മദിനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പ്രഖ്യാപനം നടത്തി -”ഞങ്ങള്‍ അലഹാബാദിന്റെ പേരുമാറ്റുന്നു. ഇനി അത് പ്രയാഗ് രാജ് എന്നറിയപ്പെടും.” 2018 ഒക്ടോബര്‍ 15-നായിരുന്നു പ്രഖ്യാപനം.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലമാണ് അലഹാബാദ്. സ്വാതന്ത്ര്യസമരകാലത്ത് ഒട്ടേറെ ചരിത്രസമ്മേളനങ്ങള്‍ക്ക് സാക്ഷിയായ നഗരം. 1575-ല്‍ അക്ബറാണ് പ്രയാഗ് എന്ന നഗരത്തിന്റെ പേര് ‘ഇലഹാബാദ്’ അഥവാ ‘ദൈവത്തിന്റെ നഗരം’ എന്നു മാറ്റിയത്. കുംഭമേള നടക്കുന്ന നാടായതിനാലാണ് പ്രയാഗ്രാജ് എന്നാക്കുന്നതെന്നായിരുന്നു യു.പി. സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, കുംഭമേള നടക്കുന്ന സ്ഥലം നിലവില്‍ പ്രയാഗ് എന്നാണറിയപ്പെടുന്നതെന്നും അലഹാബാദിന്റെ പേര് മാറ്റരുതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. അലഹാബാദ് അങ്ങനെ പ്രയാഗ്രാജായി.

ഒരുമാസം പിന്നിടുംമുമ്പ് ഒരു ദീപാവലിനാളില്‍ യോഗി അടുത്തസ്ഥലത്തിന്റെ പേരും തിരുത്തി. ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കി. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേര് അയോധ്യനഗര്‍നിഗം എന്നായിരുന്നു. അതിനാല്‍ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് വിനയ് കട്യാറും ബി.ജെ.പി.യും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പേരുമാറ്റം.

ഗുരുഗ്രാമിന്റെ പിറവി

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയോടു ചേര്‍ന്നുള്ള നഗരമായിരുന്നു ഗുഡ്ഗാവ്. വാഹനനിര്‍മാണത്തിന് പേരുകേട്ട നഗരം. 2016-ല്‍ ഹരിയാണയിലെ മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമെന്നാക്കാന്‍ തീരുമാനിച്ചു.

മഹാഭാരതത്തില്‍, പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യരുമായി ബന്ധപ്പെട്ട പേരാണ് ഗുരുഗ്രാമെന്നായിരുന്നു കാരണമായി പറഞ്ഞത്. ഗുരുഗ്രാം എന്നറിയപ്പെട്ട സ്ഥലം പിന്നീട് ഗുഡ്ഗാവായി മാറിയതാണെന്നും അവര്‍ വിശദീകരിക്കുന്നു.

ചില പേരുമാറ്റങ്ങള്‍

മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്‍ -ദീന്‍ ദയാല്‍ ഉപാധ്യായ (ഡി.ഡി.യു.) സ്റ്റേഷന്‍
ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ചൗര-അടല്‍ ചൗക്ക്
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം-അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം
ഔറംഗാബാദ്-സംബാജി നഗര്‍
അഹമ്മദ് നഗര്‍-അഹല്യ നഗര്‍

തുലാസിലുള്ള നഗരങ്ങള്‍
പേരുപോകുമോയെന്ന ഭീഷണിയില്‍ ഒട്ടേറെ നഗരങ്ങളുണ്ട്. അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാന്‍ അലിഗഢ് മുന്‍നിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. ഇനി സര്‍ക്കാര്‍ അംഗീകരിക്കുകയേ വേണ്ടൂ.

ഗാസിയാബാദിന്റെ പേരു മാറ്റാനും തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഏതു പേര് വേണമെന്ന് യു.പി. സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഗജ്പ്രസ്ത, ദൂതേശ്വര്‍നാഥ് നഗര്‍, ഹര്‍നനന്ദിപുരം എന്നീപേരുകളാണ് പരിഗണനയില്‍.

ഫിറോസാബാദിനെ ചന്ദ്രനഗര്‍ എന്നാക്കാനും ആലോചനയുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിനെ കര്‍ണാവതിയാക്കണമെന്ന് ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

തിരഞ്ഞെടുപ്പുകാലത്തെ പേരറക്കല്‍

ഈ തിരഞ്ഞെടുപ്പുകാലത്ത് പേരുമാറ്റത്തെച്ചൊല്ലിയുള്ള ആദ്യ പ്രസ്താവനയല്ല സുരേന്ദ്രന്റേത്. കഴിഞ്ഞതവണ രാഹുല്‍ഗാന്ധി പരാജയപ്പെട്ട അമേഠിയില്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനാണ് നീക്കം. ഇത് പ്രഖ്യാപിച്ചതാകട്ടെ കേന്ദ്രമന്ത്രിയും അമേഠി എം.പി.യുമായ സ്മൃതി ഇറാനിയും. അക്ബര്‍ഗഞ്ച് സ്റ്റേഷനെ മാ അഹോര്‍വ ഭവാനി ധാം, നിഹാല്‍ഗഢ് സ്േറ്റഷനെ മഹാരാജ ബിജ്ലി പാസി എന്നിങ്ങനെ മാറ്റി. പാരമ്പര്യത്തിലും സംസ്‌കാരത്തിലുമൂന്നിയാണ് പേരുമാറ്റമെന്നാണ് സ്മൃതിയുടെ വാദം.


Share our post

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

India

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

Published

on

Share our post

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!