നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് എട്ടേകാൽ ലക്ഷം വാങ്ങി; അഡ്മിഷനുമില്ല പണവുമില്ല: പ്രതി അറസ്റ്റിൽ

പുല്ലാട് പ്രത്തനംതിട്ട): സ്വകാര്യ മെഡിക്കൽ കോളേജിൽ ബി. എസ്. സി. നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് മാരിക്കുന്ന് സ്വദേശി ശ്യാംജിത്ത് ( 37 ) നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.
പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയിൽ നിന്നും പ്രതി 8,25,000 രൂപ കൈപ്പറ്റിയതാണ് കേസ്. സമാനമായ ആറ് കേസുകളിൽ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേയാണ് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
പരാതിക്കാരിയുടെ മകൾക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ബി.എസ്.സി. നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരാതിക്കാരിയുടെയും ഭർത്താവിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് 7,55,000 രൂപ പ്രതിക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം ഹോസ്റ്റൽ ഫീസെന്നും പറഞ്ഞ് ആസ്പത്രിക്ക് സമീപം വെച്ച് എഴുപതിനായിരം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു.
കോളജിൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചു. കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. മുഹ്സിൻ മുഹമ്മദാണ് കേസ് അന്വേഷിക്കുന്നത്.