ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനത്തിന്റെ 15 വര്‍ഷങ്ങള്‍; പ്രതീക്ഷകള്‍ കൈവിടാതെ വയനാടന്‍ ജനത

ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും, പ്രതീക്ഷകള്‍ അസ്തമിക്കാത്ത ഒരു ജനതയാണ് വയനാട്ടിലുള്ളത്. വന്യമൃഗശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും വേട്ടയാടുന്ന വയനാടിന് ആശ്രയമായ വിനോദസഞ്ചാരമേഖലയ്ക്കുപോലും വലിയ ആഘാതം സൃഷ്ടിച്ചാണ് രാത്രിയാത്രാ നിരോധനം നിലവില്‍ വന്നത്. ബെംഗളൂരുവില്‍ നിന്ന് മലബാര്‍ മേഖലയിലേക്കുള്ള എളുപ്പവഴിയാണ് ദേശീയപാത 766. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വേഗത്തിലെത്താനാകുന്ന പാതയാണിത്. ചരക്കുഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന പാതയും ഇതുതന്നെ.
കര്‍ണാടകയിലെ കൊല്ലഗലില്‍നിന്ന് മൈസൂരു-ഗുണ്ടല്‍പേട്ട്-മുത്തങ്ങ-സുല്‍ത്താന്‍ബത്തേരി വഴി കോഴിക്കോട്ടേക്കെത്തുന്ന പാതയുടെ ദൂരം 272 കിലോമീറ്ററാണ്. ഇതില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയുള്ള 25 കിലോമീറ്റര്‍ പാതയിലാണ് രാത്രിയാത്രാ നിരോധനം. 2009-ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്കുവീണത്. രാത്രിയില്‍ ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയിലെ ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്.
കുടുങ്ങുന്നവര്‍ ഏറെ
രാത്രി ഒമ്പതുമണിയാകുന്നതോടെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റ് എന്‍ട്രി ചെക്‌പോസ്റ്റും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മൂലഹള്ളെ ചെക്‌പോസ്റ്റും കര്‍ണാടക വനംവകുപ്പ് അടയ്ക്കും. 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി ഒരു അസി. റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നു ജീവനക്കാരാണ് ചെക്‌പോസ്റ്റിലുള്ളത്. ഒരു കാരണവശാലും രാത്രിയില്‍ വാഹനങ്ങള്‍ കടത്തിവിടരുതെന്ന കര്‍ണാടക വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ചെക്‌പോസ്റ്റുകള്‍ സ്വകാര്യവാഹനങ്ങള്‍ക്കായി തുറക്കില്ല. പ്രത്യേക അനുമതിയോടെ കര്‍ണാടകയുടെയും കേരളത്തിന്റെയും എട്ട് ബസുകള്‍ക്ക് ഇതിലെ കടന്നുപോകാം. രാത്രി ഒമ്പതുമണിക്കുമുമ്പ് മൂലഹള്ളെയിലെത്താനാകാതെ ഒട്ടേറെ യാത്രക്കാരാണ് ഇപ്പോഴും വനത്തില്‍ കുടുങ്ങാറുള്ളത്.
അത്യാവശ്യമെന്നു പറഞ്ഞാല്‍പ്പോലും അമ്പതുകിലോമീറ്റര്‍ ചുറ്റി കുട്ട വഴി പോവാനാണ് വനപാലകര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുക. വനപാലകര്‍ക്ക് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടാല്‍മാത്രം അപൂര്‍വമായി വാഹനങ്ങള്‍ കടത്തിവിടും. എന്നാല്‍, ഇതിനാവശ്യമായ രേഖകളെല്ലാം യാത്രക്കാരുടെ പക്കലുണ്ടാകണം. ചെക്‌പോസ്റ്റ് കര്‍ണാടക അടച്ചതിനുശേഷമെത്തുന്ന വാഹനങ്ങള്‍ നേരം പുലരുവോളം വനപാതയില്‍ കാത്തുകിടന്ന് രാവിലെ ആറുമണിക്കുശേഷം യാത്ര തുടരുകയാണ് പതിവ്. വയനാട്ടിലേക്കുള്ള ചുരത്തിലുണ്ടാകുന്ന ബ്ലോക്കുകള്‍ കാരണം കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ പലപ്പോഴും ഒമ്പതുമണിക്കുശേഷമായിരിക്കും അതിര്‍ത്തിയിലെത്തിച്ചേരുക. ഇതിനിടെ രാത്രിയാത്രാ വിലക്ക് വൈകുന്നേരം ആറുമുതല്‍ നടപ്പാക്കാനുള്ള നിര്‍ദേശം കടുവസങ്കേതം അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു. 2022-ലാണ് ഇത്തരമൊരു നിര്‍ദേശമുണ്ടായത്. എന്നാല്‍, പലഭാഗങ്ങളില്‍നിന്ന് ഇതിനെതിരേ എതിര്‍പ്പ് ശക്തമായതോടെ നിര്‍ദേശം നടപ്പായില്ല.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ തന്ത്രപ്രധാനമായ പാതയായിരുന്നു ദേശീയപാത 766. കോഴിക്കോട്, മൈസൂരു, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ പാതയാണിത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കം ഏറക്കുറെ പൂര്‍ണമായും റോഡ് ഗതാഗതത്തെ ആശ്രയിച്ചാണുള്ളത്. ഇതില്‍ ദേശീയപാത 766-ന്റെ പങ്ക് വലിയ പ്രാധാന്യമുള്ളതാണ്. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചരക്കുഗതാഗതം സുഗമമായി നടന്നിരുന്ന പാതയില്‍ യാത്രാനിരോധനം വന്നതോടെ വാണിജ്യമേഖലയ്ക്ക് വലിയ ആഘാതമാണുണ്ടായത്.
നിരോധനത്തിനുമുമ്പ് പാലക്കാട് ഒഴികെയുള്ള കേരളത്തിന്റെ മറ്റു ജില്ലകളിലേക്ക് ചരക്കുവാഹനങ്ങള്‍ ഭൂരിഭാഗവും ബന്ദിപ്പൂര്‍ വഴിയാണ് കടന്നുപോയിരുന്നത്. സ്വകാര്യവാഹനങ്ങള്‍ കുട്ട-ഗോണിക്കുപ്പ വഴി കര്‍ണാടകയിലേക്കും കേരളത്തിലേക്കും സഞ്ചരിക്കുന്നതുപോലെ ചരക്കുവാഹനങ്ങള്‍ക്കാകില്ല. താരതമ്യേന വീതികുറഞ്ഞതും കൂടുതല്‍ വളവുകള്‍ നിറഞ്ഞതുമായ ഗോണിക്കുപ്പ വഴി, ചരക്കുമായെത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് കടന്നുപോകുകയെന്നത് എളുപ്പമല്ല. നൂറിലധികം ഹെവി വാഹനങ്ങളാണ് ദിവസവും കര്‍ണാടകയിലേക്കോ കേരളത്തിലേക്കോ ചരക്കുമായി കേരള-കര്‍ണാടക അതിര്‍ത്തികളിലെത്തുന്നത്. ഈ വാഹനങ്ങളത്രയും ഇടുങ്ങിയ പാതയിലൂടെ കടന്നുപോവുകയെന്നത് ആയാസകരമാണ്.