മുഴക്കുന്നിൽ സസ്യ വൈവിധ്യ സർവേ പൂർത്തിയായി

മുഴക്കുന്ന്: പഞ്ചായത്തിലെ നാല് വാർഡുകളിലായി ബാവലി, പാലപ്പുഴ കരയിലുള്ള 136 ഏക്കർ നവകേരളം പച്ചത്തുരുത്തിലെ സസ്യവൈവിധ്യ സർവേ പൂർത്തിയായി. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്താൽ മുഴക്കുന്ന് പഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് മരങ്ങളുടെയും കുറ്റിച്ചെടികളുടെയും വള്ളികളുടെയും കണക്കെടുപ്പ് പൂർത്തിയായത്.
190 ഇനങ്ങളിലായി 27200 മരങ്ങളും 9520 കുറ്റിച്ചെടികളും 5440 വള്ളികളും സർവേയിൽ കണ്ടെത്തി. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതും അപൂർവമായതുമായ വെള്ളപ്പയിൻ, മോതിരക്കാഞ്ഞിരം, കാശാവ്, നീർമാതളം, ഇരുമുള്ളി, വാതംകൊല്ലി മരം, നീർക്കുരുണ്ട, ചെറുപുന്ന, ചേടാരം, ചീറ് വള്ളി, വള്ളി മന്ദാരം, പൂമാലക്കുറിഞ്ഞി, മരച്ചെക്കി, കീഴ്ക്കൊലച്ചെക്കി, ആറ്റുകടമ്പ്, കടമ്പ്, മരോട്ടി, കാട്ടശോകം, നായുരിപ്പ്, ഉരിപ്പ് തുടങ്ങിയ 20 ഇനം സസ്യ വൈവിധ്യങ്ങൾ ഇവിടെ കണ്ടെത്താൻ കഴിഞ്ഞു. ഇവ കൂടാതെ അയ്യപ്പൻകാവ് ഭാഗത്ത് ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് വർഷമായി പരിപാലിച്ചുവരുന്ന ഏഴ് ഏക്കർ പച്ചത്തുരുത്തിൽ 107 ഇനങ്ങളിലായി 3000 മരങ്ങൾ നട്ടുവളർത്തിയിട്ടുമുണ്ട്.
കണിച്ചാർ പഞ്ചായത്ത് അതിർത്തിയിലെ കാഞ്ഞിരപ്പുഴ സന്ധിക്കുന്ന ഇടം മുതൽ ഇരിട്ടി നഗരസഭയോട് ചേർന്നുള്ള പായംമുക്ക് വരേയുള്ള ഭാഗത്താണ് സർവേ നടത്തിയത്.ജൈവ വൈവിധ്യ വിദഗ്ദൻ വി.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, എടത്തൊട്ടി ഡീപ്പോൾ കോളേജ് ഗ്രീൻ ബ്രിഗേർഡ്, എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് സർവേ പൂർത്തിയാക്കിയത്.
കണ്ടെത്തിയ സസ്യ വൈവിധ്യങ്ങൾ പുസ്തക രൂപത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പച്ചത്തുരുത്തിനോട് ചേർന്നുള്ള മലയോര ഹൈവേക്ക് അരികിൽ അഞ്ച് ഇടങ്ങളിലായി സോളാറിൽ പ്രവർത്തിക്കുന്ന ബോർഡ് സ്ഥാപിക്കും. ഇതിൽ മൊബൈലിൽ സ്കാൻ ചെയ്താൽ സസ്യങ്ങളുടെ പൂർണ്ണ വിവരങ്ങൾ ലഭിക്കുന്ന ക്യു.ആർ കോഡും ഈ സസ്യം തുരുത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നറിയാൻ ജി.പി.എസുമായും ബന്ധിപ്പിക്കും. പൊതുജനങ്ങൾക്കും സസ്യ ശാസ്ത്ര പഠന വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി രാജ്യത്ത് തന്നെ ആദ്യമാണ്. പച്ചത്തുരുത്തിലെ ഈ പ്രവർത്തികൾക്കും അതിർത്തിയിൽ ജൈവ വേലി സ്ഥാപിക്കാനും മുഴക്കുന്ന് പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്.