Connect with us

Kerala

പാലായിലെ കൂട്ടക്കൊല ഫേസ്ബുക്കിൽ കുടുംബ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം; പിന്നിൽ സാമ്പത്തിക ബാധ്യത

Published

on

Share our post

കോട്ടയം: പാലാ പൂവരണി കൊച്ചുകൊട്ടാരത്ത് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടക്കൊല നടത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം ചൊവ്വ പുലർച്ചെ. നവമാധ്യമങ്ങളിൽ സജീവമായ ജയ്സൺ ഭാര്യയോടും മക്കളോടുമൊത്തുള്ള ചിത്രം തിങ്കൾ രാത്രി 11ന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീടിന്റെ ഉമ്മറത്ത് ഭാര്യക്കും മക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രം മറ്റാരോ ആണ് എടുത്തിരിക്കുന്നത്. ഈ ചിത്രമാണ് ഫേസ്ബുക്കിൽ ഇട്ടത്. ഭാര്യയും മക്കളും ഗാഢനിദ്രയിലായ സമയത്താണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നതെന്നാണ് അനുമാനം. കൊലപാതക കാരണം വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പൊലിസ് പറയുന്നു. എന്നാൽ സാമ്പത്തിക ബാധ്യതകളാണ് സംഭവത്തിന് പിന്നിലെന്നാണ് ജയ്സന്റെ സഹോദരന്റെയും നാട്ടുകാരുടെയും വാക്കുകളിൽ.

ഞണ്ടുപാറ ലക്ഷം വീട് കോളനിയിൽ താമസക്കാരനായിരുന്ന ജയ്സൺ മുൻപ് ഓട്ടോ ഡ്രൈവറായിരുന്നു. ഈ സമയത്താണ് ഉരുളികുന്നം കളരിക്കൽ കുടുംബാംഗമായ മരീനയുമായി ജയ്സൻ പ്രണയത്തിലായത്. ഇരു കുടുംബങ്ങളും തമ്മിൽ സാമ്പത്തികമായും വലിയ അന്തരമുണ്ടായിരുന്നു. ബി.എസ്‌.സി നഴ്സിങ് പാസായ മരീനയെ വീട്ടുകാരുടെ അനുമതിയില്ലാതെ ആറ് വർഷം മുമ്പ്‌ വിവാഹം ചെയ്തു. കട്ടപ്പന സെന്റ്‌ ജോൺസിലായിരുന്നു മരീനയുടെ പഠനം. വിവാഹത്തോടെ മരീനയുടെ കുടുംബവുമായുള്ള ബന്ധം അറ്റു. പല ഇടങ്ങളിലും മാറിമാറി വാടകയ്ക്ക് താമസിച്ച ശേഷമാണ് 14 മാസം മുൻപ് കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീടെടുത്ത് താമസമായത്.

ജയ്സൺ സ്വകാര്യ റബർപ്പാൽ ശേഖര സ്ഥപനത്തിലെ പിക്കപ് വാൻ ഡ്രൈവറാണ്. ഭാര്യ നഴ്സിങ് പാസായെങ്കിലും ജോലിക്ക് പോയിട്ടില്ല. ജയ്സന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോന്നത്. ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തെ മരീനയുടെ കുടുംബം മറ്റ് ചിലർ മുഖേന ഇടയ്ക്കിടെ സാമ്പത്തികമായി സഹായിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

ജോലിസംബന്ധമായി ജെയ്‌സൺ വീട് വിട്ട് നിൽക്കേണ്ടി വരുമ്പോൾ സഹോദരൻ ജിസിനെയും ഭാര്യ സിജിയെയും വീട്ടിൽ വിളിച്ചു വരുത്തി നിർത്താറുണ്ട്. ഇത്തരത്തിൽ തിങ്കളാഴ്ചയും സഹോദരനും ഭാര്യയും കൊച്ചുകൊട്ടാരത്തെ വീട്ടിൽ എത്തിയിരുന്നു. ജെയ്‌സൺ വന്നശേഷം സഹോദരനും ഭാര്യയും പോയിരുന്നു. വീട് മാറണമെന്നും സാധനങ്ങൾ മാറ്റാൻ ചൊവ്വ രാവിലെ വീട്ടിലേക്ക്‌ വരാൻ വിളിച്ചിരുന്നതായും ജിസ് പറഞ്ഞു. പലരിൽ നിന്നായി വാങ്ങിയ ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായും ജിസ് സൂചിപ്പിച്ചു.

പിന്നിൽ സാമ്പത്തിക ബാധ്യത

ജയ്‌സൻ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യചെയ്തതിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചന. ജയ്‌സനെടുത്ത വായ്‌പകൾ, വ്യക്തികളിൽനിന്ന് വാങ്ങിയ തുകകൾ എന്നിവ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി പാലാ ഡി.വൈ.എസ്‌.പി കെ. സദൻ പറഞ്ഞു. വായ്‌പയുമായി ബന്ധപ്പെട്ട ചിലരേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരിക്കൽ കടംവാങ്ങിയവരിൽനിന്ന് തന്നെ ജയ്‌സൻ വീണ്ടും പണം ചോദിച്ചതായും പൊലീസിന് സൂചന ലഭിച്ചു. മൂന്ന് മാസത്തെ വാടക കുടിശ്ശികയുണ്ട്.


Share our post

Kerala

സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്കുകള്‍ക്ക് പുതിയ ഇന്റർനെറ്റ് ഡൊമൈന്‍ വരുന്നു

Published

on

Share our post

ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ നടപ്പാക്കുന്ന കാര്യം അറിയിച്ചത്. നിലവില്‍ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങള്‍ക്കെല്ലാം ഫിന്‍ ഡോട്ട് ഇന്‍ ( fin.in ) എന്ന ഇന്റര്‍നെറ്റ് ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്.ബാങ്കുകളും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതേ ഡൊമൈന്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍നിന്ന് ബാങ്കുകളില്‍ നിന്നാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും യഥാര്‍ഥ ബാങ്കിന്റേതായ ലിങ്കാണ് വന്നിരിക്കുന്നതെന്നും പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഡൊമൈന്‍.

ഇനി മുതല്‍ രാജ്യത്തെ എല്ലാ അംഗീകൃത ബാങ്കുകളും fin.in എന്ന ഡൊമൈനിനു പകരം ബാങ്ക് ഡോട്ട് ഇന്‍ ( bank.in) എന്ന ഡൊമൈനിലേക്ക് മാറണം.2025 ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ഈ ഇന്റര്‍നെറ്റ് ഡൊമൈന്‍ അംഗീകൃത ബാങ്കുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് ഡോട്ട് ഇന്‍ എന്ന ഡൊമൈന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കും. ബാങ്കുകളുടേതെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുപയോഗിച്ച് പണം തട്ടുന്ന രീതിക്ക് തടയിടാനാണ് ഈ നീക്കം. യഥാര്‍ഥ ബാങ്കുകളെയും തട്ടിപ്പുകാരെയും തിരിച്ചറിയാന്‍ ഈ രീതി സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ രാജ്യത്തിനകത്ത് വെച്ച് നടത്തുന്ന ഓണ്‍ലൈന്‍ പണമിപാടുകള്‍ക്ക് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ ( എ.എഫ്.എ) എന്നൊരു സുരക്ഷാ സംവിധാനം കൂടി ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബാങ്കിങ് കൂടുതല്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഭാവിയില്‍ വിദേശത്തേക്കുള്ള പണമിടപാടിനും ഇത് ബാധകമാക്കിയേക്കാം. ബാങ്കുകളും ബാങ്കുകളല്ലാത്ത ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) നിരന്തരം സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുകയും അത്തരം സംഭവങ്ങളില്‍ പണം നഷ്ടപ്പെടുന്നത് തിരികെ പിടിക്കാനുമുള്ള സംവിധാനം കുറ്റമറ്റതാക്കണം. തുടര്‍ച്ചയായി ഇവ പരിശോധിച്ചുറപ്പിക്കുകയും ചെയ്യണമെന്നാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറയുന്നത്.


Share our post
Continue Reading

Kerala

കൊട്ടിയൂർ പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെ.എസ്.ആർ.ടി.സി. സർവീസുകൾ നിർത്തലാക്കി

Published

on

Share our post

കൊട്ടിയൂർ : പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെ.എസ്.ആർ.ടി.സി. സർവീസുകൾ ഇപ്പോൾ ഇല്ല. ദീർഘദൂരസർവീസുകളടക്കം നിർത്തലാക്കി. കാഞ്ഞങ്ങാട്, ബളാൽ, ചീക്കാട്, പയ്യന്നൂർ, കുന്നത്തൂർപാടി, കോട്ടയം, കോഴിക്കോട്, കാസർകോട് തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് നിർത്തലാക്കിയവയിൽ ഏറെയും.മാനന്തവാടിയിൽ നിന്നും രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർകോട് ബസ്, വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരിൽ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവ്വീസ്, പതിറ്റാണ്ടുകളായി കൊട്ടിയൂർ അമ്പായത്തോട് നിന്ന് കോട്ടയം – പാല ദീർഘദൂര സർവ്വീസ് ,വൈകുന്നേരം 7.45 ന് മാനന്തവാടിയിൽ നിന്നും കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് എന്നിവയൊക്കെ നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു.ബസ്സുകൾ കൂട്ടത്തോടെ നിർത്തലാക്കിയതിൻ്റെ ദുരിതം അനുഭവിക്കുന്നവരിലേറെയും വിദ്യാർഥികൾ, വിവിധ ആശുപത്രികളിലേക്ക് ചികിൽസക്കായി പോകേണ്ടവർ, സർക്കാർ ജീവനക്കാർ, കൂടാതെ ദീർഘദൂര യാത്രക്കാർ തുടങ്ങിയവരാണ്.

അടക്കാത്തോട് ശാന്തിഗിരിയിേലക്കുണ്ടായിരുന്ന ഏക സർവീസും നിർത്തലാക്കിയതോടെ മലയോര ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയായി.. മാലൂർവഴിയുള്ള സർവീസുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു. രാത്രി 7.45-ന് മാനന്തവാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസും നിർത്തലാക്കി. രാവിലെ 8.15ന് കൽപറ്റയിൽ നിന്നുള്ള വെള്ളരിക്കുണ്ട് ബസ്സും നിർത്തലാക്കി.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊട്ടിയൂർ പാൽ ചുരത്ത് നിന്നും സർവ്വീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ട്രിപ്പ് വെട്ടിച്ചുരുക്കി തലശ്ശേരി വരെ ആക്കിയതോടെ രോഗികൾ ദുരിതത്തിലായി.ഒരു മണിക്കൂർ ഇടവിട്ട് സർവ്വീസ് നടത്തിയിരുന്ന ഇരിട്ടി – മാനന്തവാടി റൂട്ടിൽ വൈകുന്നേരം ആറിന് ശേഷം ബസ്സുകളില്ല.വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്.

കൽപ്പറ്റ – കാഞ്ഞങ്ങാട്,മാനന്തവാടി – കണ്ണൂർ,

മാനന്തവാടി – ചീക്കാട്,മാനന്തവാടി – പയ്യന്നൂർ,

മാനന്തവാടി – കോട്ടയം,തിരുനെല്ലി – ശ്രീകണ്ഠപുരം,മാനന്തവാടി – ഇരിട്ടി – ശാന്തിഗിരി എന്നിവ നിർത്തലാക്കിയ സർവ്വീസുകളാണ്.

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് ഉപകാരപെട്ടിരുന്ന സർവ്വീസുകളും നിർത്തലാക്കിയിട്ടുണ്ട്.


Share our post
Continue Reading

Kerala

വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

Published

on

Share our post

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു.വാട്സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്.

വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്‍റ്, മൊബൈല്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്മെന്‍റുകള്‍, ലാന്‍ഡ്‌ലൈന്‍ പോസ്റ്റ്‌പെയ്ഡ് ബില്‍, റെന്‍റ് പെയ്മെന്‍റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്സ്ആപ്പ്. ഐഒഎസിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കി. ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!