വേനൽക്കാല വൈദ്യുതി ഉപഭോഗം വർദ്ധിച്ചാൽ നൽകേണ്ടി വരിക അധിക തുക

വേനൽക്കാല ഉപഭോഗം വർദ്ധിച്ചതോടെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി വൈദ്യുതി ഉപഭോഗം ഉയർന്ന സാഹചര്യത്തിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി പ്രതിദിനം 4 കോടി രൂപ മുതൽ 6 കോടി രൂപ വരെയാണ് ചെലവ്.
ഇത്തരത്തിൽ ഭീമമായ തുക ചെലവാകുന്നതിനാൽ പൊതുജനങ്ങളിൽ നിന്ന് സെസ് ഇനത്തിൽ ഈടാക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. നിലവിൽ, യൂണിറ്റിന് 19 പൈസയാണ് സെസായി ഈടാക്കുന്നത്. ഉപഭോഗം ഇനിയും ഉയരുകയാണെങ്കിൽ യൂണിറ്റിന് 45 പൈസയായി സെസ് വർദ്ധിപ്പിക്കേണ്ടി വരുമെന്നാകെ.എസ്.ഇ.ബിയുടെ തീരുമാനം.
സാധാരണയായി ഫെബ്രുവരി മാസങ്ങളിൽ 8.5 കോടി യൂണിറ്റ് വൈദ്യുതിയാണ് ചെലവാകുക. ഈ വർഷം ഇത് 9.5 കോടി വരെ നിൽക്കുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് പ്രതിദിനം 90 ലക്ഷം മുതൽ 1.4 കോടി വരെ യൂണിറ്റ് വൈദ്യുതി അധികം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇനിയും വൈദ്യുതി ഉപഭോഗം കൂടുന്നത് അധിക ചെലവിലേക്ക് നയിക്കുന്നതാണ്.
അതിനാൽ, ഉപഭോക്താക്കൾ ഉപഭോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. എയർ കണ്ടീഷനുകൾ ഉപയോഗിക്കുന്നത് കുത്തനെ കൂടിയതാണ് വൈദ്യുതി ഉപഭോഗവും കൂടാൻ ഇടയാക്കിയത്. സംസ്ഥാനത്ത് 40 ലക്ഷത്തിലേറെ എസി ഉണ്ടെന്നാണ് വിലയിരുത്തൽ.