കണ്ണൂരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; നഷ്ടമായത് ഒരുലക്ഷത്തോളം രൂപ

Share our post

കണ്ണൂർ: ജില്ലയിൽ ഓൺലൈൻ തട്ടിപ്പുസംഘത്തിൻ്റെ കെണിയിൽ വീണത് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ. വിവിധ സംഭവങ്ങളിൽ ഒരുലക്ഷത്തോളം രൂപ ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം തട്ടിയെടുത്തതായി കണ്ണൂർ സൈബർ പൊലിസ് അറിയിച്ചു. കഴിഞ്ഞദിവസം കുത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് സോഷ്യൽ മീഡിയ വഴി ലഭിച്ച പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ വിലക്ക് ഡ്രൈ ഫ്രൂട്ട് വാങ്ങുവാൻ ശ്രമിച്ചതുകാരണം44,550 രൂപ നഷ്‌ടപ്പെട്ടു.

പരസ്യത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി ആധികാരികത ഇല്ലാത്ത വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയും സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതു കാരണം പണം നഷ്‌ടപ്പെടുകയായിരുന്നു. വളപട്ടണം സ്വദേശിയായ യുവാവിന് ഇതിനു സമാനമായ രീതിയിൽ 50,000 രൂപ നഷ്‌ടപ്പെട്ടു.

ആമസോണിൽ നിന്നും റീഫണ്ട് തുക ലഭിക്കുന്നതിനായി ഗൂഗിൾ സേർച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചതിൽ തട്ടിപ്പുകാർ പരാതിക്കാരൻ്റെ ഫോണിൽ എനി ഡസ്ക് എന്ന സ്ക്രീൻ ഷെയർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തി പണം പിൻവലിക്കുകയായിരുന്നു.

സൈബർ പൊലിസിൻ്റെ ഇടപെടലും പ്രചരണവും ബോധവത്കരണവും നടത്തിവരുന്നതിനിടെയിൽ ഓൺ ലൈൻ തട്ടിപ്പുകേസുകളിൽ ഗണ്യമായ കുറവു വന്നിട്ടുണ്ടെങ്കിലും ഇതിനിടെയിലും പലരും കബളിക്കപ്പെടുന്നുണ്ടെന്ന് കണ്ണൂർ സൈബർ സെൽ സി. ഐ സനൽകുാർ അറിയിച്ചു.

ഗൂഗിൾ സെർച്ച് വഴി ലഭിക്കുന്ന നമ്പറുകളുടെ ആധികാരികത ഉറപ്പു വരുത്താതെ വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് ആവശ്യപ്പെടുന്നത് പ്രകാരം ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ലിങ്കിൽ പ്രവേശിച്ച് അക്കൗണ്ട് വിവരങ്ങളോ മറ്റു വ്യക്തിഗത വിവരങ്ങളോ രേഖപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!