ആപ്പ് വഴിയുള്ള വായ്പ ‘ആപ്പായി”; മിണ്ടാതിരിക്കരുതെന്ന് പൊലീസ്

കണ്ണൂർ: മൊബൈൽ ആപ്പ് വഴി ലോൺ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന പരാതി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അശ്ലീലമായി മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
തുടർന്നാണ് യുവാവ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി പരാതി നൽകിയത്. ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ബാങ്കുകളിലുള്ള അധികം നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വൻതുക തിരിച്ചടച്ചാലും നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള സന്ദർഭങ്ങളിൽ, കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിൽ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിൽ വിവരമറിയിക്കുക. അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക.
ഓൺലൈൻ തട്ടിപ്പുകൾക്ക് കുറവില്ല
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടുകയാണ്. ഓരോ ദിവസവും പല രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതാണ്.
സഹോദരന്റെ ഫോട്ടോ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് പരാതിക്കാരിയുടെ കൈയിൽ നിന്നും 14000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. സഹോദരൻ ആണെന്ന വ്യാജേന പരാതിക്കാരിയെ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
മറ്റൊരു പരാതിയിൽ മകൻ മൊബൈലിൽ സൗജന്യ ഫയർ ഗെയിം ഡൗൺലോഡ് ചെയ്ത് കളിച്ചതിനെ തുടർന്ന് പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 20767 രൂപ നഷ്ടമാവുകയായിരുന്നു. ഇരുപരാതികളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.