Kannur
സമരം ചരിത്രം; കീഴാറ്റൂർ ബൈപ്പാസ് പൂർത്തിയായി

കണ്ണൂർ: പരിസ്ഥിതി സമരഭൂമിയായ കണ്ണൂർ കീഴാറ്റൂരിലെ ദേശീയപാതാ ബൈപ്പാസ് നിർമ്മാണം പൂർത്തിയായി. ഇരുന്നൂറേക്കറോളം വരുന്ന കീഴാറ്റൂർ, കൂവോട് പ്രദേശങ്ങളിലെ കൃഷിഭൂമികൾ നെടുകെ പിളർന്നാണ് പാത. വയൽകിളികളും സമരവും നിശബ്ദമായെങ്കിലും പരിസ്ഥിതി പ്രവർത്തകർ ഇപ്പോഴും ചില കോണുകളിൽ നിന്ന് ആശയ പ്രതിരോധം ഉയർത്തുന്നുണ്ട്.
വയലിന്റെ തുടക്കത്തിലും അവസാനഭാഗത്തും പാലങ്ങൾ പണിത് റോഡ് ഉയർത്തിയെങ്കിലും വയലിൽ മാത്രം റോഡ് ഉയർത്തിയിട്ടില്ല. വയലിൽ തൂണുകൾക്ക് മുകളിൽ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും ഒരു ഘട്ടത്തിൽ സമരക്കാർ ഉന്നയിച്ചിരുന്നു.2018 ൽ നടന്ന സമരത്തിന്റെ അവശിഷ്ടങ്ങളെന്നോണം ഇപ്പോൾ കാടുമൂടിയ പ്രദേശങ്ങളായി വയൽ മാറിക്കഴിഞ്ഞു. ഇവിടെയും റോഡ് അൽപ്പം ഉയർത്തി പാലത്തിന്റെ മുകളിലായിരുന്നുവെങ്കിൽ വയൽക്കിളികൾ ആവശ്യപ്പെട്ടതുപോലെ കീഴാറ്റൂർ വയൽ ഇന്നും നെല്ലറയായി ബാക്കിയുണ്ടാകുമായിരുന്നു. സമരം ചെയ്ത സ്ഥലമുടമകൾക്കെല്ലാം വലിയതോതിൽ പണം ലഭിച്ചതോടെയാണ് സമരം അപ്രസക്തമായി മാറിയതെന്ന് വയൽക്കിളി സമരത്തിലെ സജീവാംഗമായിരുന്ന വിമുക്തഭടൻ പറയുന്നു.
ദേശീയപാതാ നിർമ്മാണത്തിൽ കാസർകോട് നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോൽ പാലം വരെയയുള്ള റീച്ചിലാണ് കീഴാറ്റൂർ ബൈപ്പാസ്. ഈ റീച്ചിന്റെ ദൂരം 40.110 കിലോമീറ്ററാണ്. 5.660 കിലോമീറ്റർ ദൈർഘ്യത്തിലാണ് കീഴാറ്റൂർ ബൈപ്പാസ്. 2021 ഒക്ടോബർ 15നാണ് ഈ റീച്ചിലെ നിർമ്മാണം ആരംഭിച്ചത്. . മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്സ് ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. റീച്ചിൽ 3061 കോടിയാണ് ആകെ നിർമ്മാണച്ചെലവ്.
പിടിച്ചുകുലുക്കിയ വയൽക്കിളിസമരം
ആദ്യ പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന കീഴാറ്റൂരിലെ വയൽക്കിളി സമരം സിപി.എമ്മിനെ പിടിച്ചു കുലുക്കിയിരുന്നു. നെൽവയൽ നികത്തി ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണ് വയൽക്കിളി എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മ കീഴാറ്റൂരിൽ സമരം ആരംഭിച്ചത്. ആദ്യം സി പി.എം പ്രാദേശിക നേതൃത്വം സമരത്തോട് അനുകൂലമായിരുന്നു. ഇതിന് ശേഷം പ്രാദേശിക നേതൃത്വത്തിലെ ചിലർ പാർട്ടിയെ വെല്ലുവിളിച്ച് സമരം തുടർന്നു. ഇവരെ സി.പി.എം പുറത്താക്കി. എതിർപ്പുകൾ വകവയ്ക്കാതെ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി.
കീഴാറ്റൂർ ബൈ പാസ് ഇടതുപക്ഷ സർക്കാരിന്റെ പൊൻതൂവലായി അവതരിപ്പിക്കുന്നവർ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. വയലുകൾ നികത്താതെ ബൈപ്പാസ് പോകാൻ വേറെ വഴി ഉണ്ടായിരുന്നു. കൊടിപിടിച്ച് സംരക്ഷിച്ച വയലുകൾക്ക് ചരമകുറിപ്പ് എഴുതിയതിൽ ഇടതുപക്ഷത്തിനു അഭിമാനിക്കാം.
സുരേഷ് കീഴാറ്റൂർ
( വയൽക്കിളി സമരനായകൻ)
തളിപ്പറമ്പിലെ നഷ്ടം ഒഴിവാക്കാൻ
ദേശീയപാത തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങളും എതിർപ്പും ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ് എന്ന നിർദേശമുയർന്നത്. പൊളിക്കേണ്ട വീടുകളുടേയും കെട്ടിടങ്ങളുടേയും എണ്ണം താരതമ്യേന കുറവാണെന്നതായിരുന്നു ഇതിന് അനുകൂലമായത്. എന്നാൽ കീഴാറ്റൂരിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് ആരോപിച്ച് വയൽക്കിളികൾ രംഗത്തുവരികയായിരുന്നു. കോൺഗ്രസും ബി.ജെ.പി.യും ആദ്യഘട്ടത്തിൽ സമരത്തിന് പിന്തുണയുമായെത്തി. സെന്റിന് 3000 രൂപ പോലും ലഭിക്കാത്ത നിലത്തിന് 3 ലക്ഷത്തിൽ അധികം വില നൽകിയാണ് സർക്കാർ എതിർപ്പ് അവസാനിപ്പിച്ചത്. ഇതോടെ വയൽക്കിളികൾക്കൊപ്പമുണ്ടായിരുന്നവർ പിൻവാങ്ങി.വയൽക്കിളികൾ സി.പി.എമ്മിലേക്ക് തിരിച്ചെത്തി എന്ന് പിന്നീട് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ് നീളുന്നത്. ഇതിനായി പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് പൂർണമായും ഇടിച്ചുനിരത്തി.
Kannur
പൊലീസ് മൈതാനിക്ക് ഇനി സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢി

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ് ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ് മൈതാനത്തെ ട്രാക്കിന് പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക് സാക്ഷിയായ പൊലീസ് മൈതാനം സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട് കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ് പൊലീസ് മൈതാനിയിൽ സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്. നാനൂറുമീറ്ററിൽ എട്ട് ലൈനിലാണ് സിന്തറ്റിക് ട്രാക്ക്. അത്‌ലറ്റിക് ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക് മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ് നിർമിച്ചത്. മഴവെള്ളം വാർന്നുപോകുന്നതിന് ശാസ്‌ത്രീയ ഡ്രെയിനേജ് സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
ഒരു ഭാഗത്ത് പൊലീസ് സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന് ഹെലിപാഡുണ്ട്. ട്രാക്കിന് നടുവിലാണ് ബർമുഡ ഗ്രാസ് വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്. മുഴുവനായും ഫ്ലഡ്‌ലിറ്റ് സൗകര്യത്തിലാണ് ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ട്രാക്കിനുപുറത്ത് പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക് ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തേ പൊലീസ് മൈതാനത്ത് ഒരുക്കിയ ടർഫിന് സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്‌ഷൻ കമ്പനിയാണ് നിർമാണം പൂർത്തീകരിച്ചത്.
ജില്ലയിൽ അഞ്ച് സിന്തറ്റിക് ട്രാക്കുകൾ പൊലീസ് മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിന്തറ്റിക് ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസ്, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് സിന്തറ്റിക് ട്രാക്കുകളുള്ളത്. അത്‌ലറ്റുകളുടെ കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ് മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ് മൈതാനമായിരുന്നു.
Kannur
ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകൾക്കായി പരിശീലനം

കണ്ണൂർ: റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബെംഗളൂരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാം ഗ്വേജ് ടീച്ചിങ് എന്നീ കോഴ്സ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകൾക്കുള്ള പരി ശീലനം തലശ്ശേരിയിൽ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് നടത്തുന്നുണ്ട്. ഫോൺ: 9446675440,7559013412.
Kannur
ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ ഡിജിറ്റല്‍ വര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ അപേക്ഷിക്കണം.
അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്‌മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.
ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തകര്‍, കെ.പി.ആര്‍, ഡി.പി.ആര്‍ എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്‍മാന്‍ ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്