health
ഹൃദയാഘാതവും ഹൃദയസ്‌തംഭനവും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദ്‌രോഗത്തിന് പുകവലിയാണ് ഏറ്റവും വലിയ വില്ലൻ. പുകവലി ഹൃദ്‌രോഗ സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിക്കുന്നു. ഷുഗറും കൊളസ്ട്രോളും ഹൃദ്‌രോഗ സാധ്യതയും ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്ന രോഗങ്ങളാണ്. ഷുഗർ രോഗികൾ ഹൃദയാഘാതത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. ഒരു തവണ ഹൃദയാഘാതം വന്ന രോഗിക്ക് തുല്യമായി ഷുഗർ രോഗികളെ കരുതണം.
1. ഹൃദയാഘാതവും ഹൃദയസ്‌തംഭനവും തമ്മിലുള്ള വ്യത്യാസം
ഹൃദയസ്‌തഭനം അഥവാ കാർഡിയാക് അറസ്റ്റ് എന്നാൽ ഹൃദയം നിന്നുപോകുന്ന അവസ്ഥയാണ്. ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഹൃദയസ്‌തംഭനത്തിന് കാരണമാകാറുണ്ട്. ഹൃദയാഘാതം വന്ന രോഗികളിൽ ഏതാനം ചിലർ ഹൃദയസ്‌തഭനം വന്ന് മരിക്കാറുണ്ട്. ഹൃദയാഘാതം വരാതെ തന്നെ ജനിതക കാരണങ്ങളാലും ഹൃദയസ്‌തഭനം ഉണ്ടാകാം.
2. ചെറിയ പ്രായക്കാരിൽ ഹൃദയാഘാതം കൂടുതലായി കാണാനുള്ള കാരണങ്ങൾ?
ജീവിത ശൈലിയാണ് ഇതിന് പ്രധാന കാരണം. പുകവലിയും ലഹരി ഉപയോഗവും സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ ചെറുപ്പക്കാരെ രോഗികളാക്കുന്നുണ്ട്. മുൻപ് സ്ത്രീകൾ പുകവലിക്കുന്നത് താരതമ്യേന കുറവായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വ്യായാമം ഇല്ലാത്ത ജീവിത രീതിയും ഹൃദയസംബന്ധമായ രോഗത്തിന് കാരണമാകുന്നുണ്ട്. ഇപ്പോഴും ഹൃദയാഘാതം കണ്ടു വരുന്നത് 50 വയസിന് മുകളിലുള്ള പുരുഷന്മാരിലാണ്. എന്നാലും ചെറിയ പ്രായത്തിൽ ഹൃദയാഘാതവുമായി എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെയാണ് ചെറുപ്രായക്കാർ രോഗികളാകുന്നത്.
3. ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
നെഞ്ചുവേദന ഇടത് വശത്ത് മാത്രം വന്നാലാണ് ഹാർട്ട് അറ്റാക്ക് എന്നത് തെറ്റിധാരണയാണ്. ഹൃദയ ധമനികളിലെ ബ്ലോക്ക് മൂലവും നെഞ്ച് വേദനയുണ്ടാകാം. നെഞ്ചിൽ മൊത്തത്തിലാണ് രോഗിക്ക് വേദന അനുഭവപ്പെടുക. നെഞ്ചിൽ വലിയ ഭാരം പോലെ തോന്നാം. അല്ലെങ്കിൽ വലിഞ്ഞു മുറുക്കുന്നത് പോലെ തോന്നാം. എരിച്ചിൽ അനുഭപ്പെടാം. വളരെ പെട്ടെന്നും ഏതെങ്കിലും തരത്തിൽ സ്ട്രെയിൻ ചെയ്യുമ്പോഴും നെഞ്ചിൽ ഇത്തരത്തിൽ വേദന ഉണ്ടാകാം. ഇതേ വേദന നടക്കുമ്പോഴും വരാം. ഈ വേദനയുടെ റേഡിയേഷൻ ചിലർക്ക് കഴുത്തിലേക്കും ഇരു കൈകളിലേക്കും വ്യാപിക്കാം. താടിയെല്ലു മുതൽ പൊക്കിൾ വരെ വേദന വ്യാപിക്കാം. ഇതിനൊപ്പം അനുബന്ധ ലക്ഷണങ്ങളായ അമിത വിയർപ്പ്, ശർദ്ദിൽ, അറിയാതെയുള്ള മല, മൂത്ര വിസർജ്ജനം എന്നിവയും ഉണ്ടാകാം.
4. കോവിഡിന് ശേഷം ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടിയിട്ടുണ്ടോ?
ഹൃദയ സംബന്ധമായ രോഗങ്ങളും ഹാർട്ട് അറ്റാക്കും എല്ലാക്കാലത്തും ഉണ്ട്. കോവിഡിന് ശേഷം ഹൃദ്‌രോഗികളുടെ എണ്ണത്തിൽ വർധനവ് വന്നോ ഇല്ലയോ എന്നത് സംബന്ധിച്ച് ആധികാരികമായ പഠനം നടന്നിട്ടില്ല. എന്നാൽ കോവിഡ് ബാധിതരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതൽ ഉള്ളതായി നിഗമനങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് ഹൃദയാഘാതമായി എത്തിയ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു. ഹൃദയാഘാതമായി എത്തുന്ന രോഗികളിൽ അധികവും ആ സമയത്ത് കോവിഡ് ലക്ഷണങ്ങൾ ഇല്ലാതെ തന്നെ കോവിഡ് പോസിറ്റീവും ആയിരുന്നു. കാർഡിയോളജിസ്റ്റുകൾ ഇത്തരത്തിൽ ഒബ്‌സർവേഷൻ നടത്തിയിട്ടുണ്ട്.
5. കോവിഡ് ആണോ വില്ലൻ, വാക്‌സിൻ ആണോ വില്ലൻ? ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നിട്ടുണ്ടോ?
കോവിഡ് വാക്‌സിനാണ് ഹൃദ് രോഗം വർധിപ്പിച്ചതെന്നത് വാക്‌സിൻ വിരുദ്ധ ലോബികളുടെ കള്ള പ്രചാരണമാണ്. ഏതൊരു മരുന്നിനും വളരെ വിരളമായി പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്. 10 ലക്ഷത്തിൽ ഒരാൾക്കോ രണ്ടു പേർക്കോ മാത്രമാണ് വാക്‌സിൻ മൂലം ശരീരം തളരുന്നതുപോലെയുള്ള പാർശ്വഫലങ്ങൾ കാണുന്നത്. അത്തരത്തിൽ ചെറിയ ഒരു ശതമാനത്തിന് മാത്രമാണ് കോവിഡ് വാക്‌സിൻ എടുത്തവരിലും ഉണ്ടായത്. വാക്സിൻ കൊണ്ട് ഗുണം ലഭിച്ചവരുടെ കാര്യം പരിഗണിക്കുമ്പോൾ ഇത് വളരെ കുറവാണ്. അല്ലാതെ വാക്‌സിൻ എടുത്തതിൻ്റെ ഫലമായി പക്ഷാഘാതമോ ഹൃദയാഘാതമോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോവിഡ് വളരെ കുറച്ചു കാലത്തേക്ക് മാത്രം ഉണ്ടായിരുന്ന രോഗമായതിനാൽ ഇനി അത് സംബന്ധിച്ച പഠനങ്ങൾക്കും പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.
6. കൊളസ്ട്രോൾ, ഷുഗർ തുടങ്ങിയ രോഗങ്ങൾ എത്രമാത്രം ഹൃദ്‌രോഗ സാധ്യത വർധിപ്പിക്കുന്നു?
പുകവലിയാണ് ഏറ്റവും വലിയ വില്ലൻ. പുകവലി ഹൃദ്‌രോഗ സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിക്കുന്നു. ഷുഗറും കൊളസ്ട്രോളും ഹൃദ്‌രോഗ സാധ്യതയും ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്ന രോഗങ്ങളാണ്. ഷുഗർ രോഗികൾ ഹൃദയാഘാതത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. ഒരു തവണ ഹൃദയാഘാതം വന്ന രോഗിക്ക് തുല്യമായി ഷുഗർ രോഗികളെ കരുതണം.
7. പരിശോധികൾ എന്തൊക്കെയാണ്? ആൻജിയോഗ്രാം പരിശോധന എത്രമാത്രം ഫലപ്രദമാണ്? ഹൃദയ ധമനികളിലെ എല്ലാ ബ്ലോക്കുകളും ഈ പരിശോധനയിൽ അറിയാൻ കഴിയുമോ?
ആദ്യ പരിശോധന ഇ സി ജിയാണ്. എന്നാൽ ഇതിൽ എല്ലാം അറിയണം എന്നില്ല. രോഗിയുടെ ലക്ഷണങ്ങൾ അനുസരിച്ച് എക്കോ, സി ടി ആൻജിയോഗ്രാം, ടിം എം ടി തുടങ്ങിയ പരിശോധനകൾ നിർദ്ദേശിക്കും. ഡൈ ഇൻജക്‌ട് ചെയ്‌ത് നേരിട്ട് മോനിട്ടറിൽ കണ്ടു കൊണ്ടുള്ള പരിശോധനയാണ് ആൻജിയോഗ്രാം. ഇതിൽ എത്ര ബ്ലോക്കുകൾ ഉണ്ടെന്നും അത് എവിടെയൊക്കെയാണെന്നും എത്ര ശതമാനം ഉണ്ടെന്നും അറിയാൻ കഴിയും. ഈ പരിശോധനകളുടെ ഫലം അനുസരിച്ചാണ് തുടർ ചികിത്സ നിശ്ചയിക്കുന്നത്.
8. ഏതു തരം രോഗികൾക്കാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്? ഇതിൻ്റെ വിജയ സാധ്യത എത്ര മാത്രമാണ്?
രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടെന്ന് ബലമായി സംശയിക്കുന്ന രോഗിയെയാണ് ആൻജിയോഗ്രാം ചെയ്യാൻ നിർദ്ദേശിക്കുന്നത്. ബ്ലോക്ക് കണ്ടെത്തുന്ന രോഗിയെയാണ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നത്. ആൻജിയോ പ്ലാസ്റ്റി രണ്ടു തരത്തിൽ ഉണ്ട്. പ്രൈമറി ആൻജിയോ പ്ലാസ്റ്റി (എമർജൻസി ആൻജിയോപ്ലാസ്റ്റി), ഇലക്ടീവ് ആൻജിയോ പ്ലാസ്റ്റി എന്നിവയാണ് അവ. ഹൃദയാഘാതം വന്ന രോഗിയെത്തിയാൽ ആദ്യം ആഘാതത്തിന് കാരണമായ ബ്ലോക്ക് എമർജൻസി ആൻജിയോ പ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യും. രോഗിയുടെ ജീവൻ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹാർട്ട് അറ്റാക്ക് വന്ന രോഗികളിൽ അഞ്ചു മുതൽ എട്ടു ശതമാനം വരെ മരണ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാക്കാനാണ് എമർജൻസി ആൻജിയോപ്ലാസ്റ്റി പ്രയോജനപ്പെടുത്തുന്നത്. ഇതിന് 99 ശതമാനം വിജയ സാധ്യതയുണ്ട്. എന്നാൽ മരുന്ന് ചികിത്സയാണെങ്കിൽ വിജയസാധ്യത 80 ശതമാനം മാത്രമാണ്.
രണ്ടാമത്തെ വിഭാഗമായ എലക്‌ടീവ് ആൻജിയോപ്ലാസ്റ്റിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗികളെ ലക്ഷണങ്ങളുടെയും പരിശോധന ഫലങ്ങളുടെയും അടിസ്ഥാനത്തിൽ ചികിത്സ നിർണ്ണയിക്കും. മൂന്ന് പ്രധാന രക്തക്കുഴലുകളിൽ 70 ശതമാനത്തിൽ അധികം ബ്ലോക്ക് ഉണ്ടെങ്കിലാണ് ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നത്. ചെറിയ ശാഖകളിലാണ് ബ്ലോക്ക് എങ്കിൽ അത് മരുന്നു കൊണ്ട് മുന്നോട്ട് പോകാം.
9. ബൈപാസ് ചെയ്യുന്നത് ഏതുതരം രോഗികൾക്കാണ്?
ആൻജിയോഗ്രാം ചെയ്യുന്ന 90 ശതമാനം രോഗികൾക്കും ആൻജിയോ പ്ലാസ്റ്റി ചെയ്യാനാകും. എന്നാൽ ഒരു 10 ശതമാനം രോഗികൾക്ക് ബൈപാസ് വേണ്ടി വരും. ലെഫ്റ്റ് മെയിൻ കൊറോണറി ആർട്ടറിയിൽ (LMCA) ബ്ലോക്കുകൾ ഉള്ളവർ, മറ്റ് മൂന്ന് ആർട്ടറികളിൽ മൂന്നു മാസമായി നൂറു ശതമാനം അടഞ്ഞിരിക്കുന്ന അവസ്ഥയിൽ ബ്ലോക്ക് ഉള്ളവർ എന്നിവർക്കാണ് ബൈപാസ് സർജറി നിർദ്ദേശിക്കുന്നത്. എല്ലാ രക്തക്കുഴലുകളിലും കട്ടിയായി കാൽസ്യം അടിഞ്ഞ അവസ്ഥയായിരിക്കുമ്പോൾ സ്ൻ്റെൻ്റിന് കടന്നു പോകാൻ ഇടം ഉണ്ടാകില്ലാത്തതിനാണ് ബൈപാസ് നിർദ്ദേശിക്കുന്നത്.
10. ആൻജിയോപ്ലാസ്റ്റിയും ബൈപാസും കഴിഞ്ഞ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രണ്ടു ചികിത്സയും കഴിഞ്ഞാൽ ബ്ലോക്കുകൾ മാറിയല്ലോ ഇനി കുഴപ്പമില്ല എന്ന തരത്തിൽ ചിന്തിക്കുന്നത് അപകടം വിളിച്ചു വരുത്തും. ബ്ലോക്കുകൾ മാറ്റുന്നത് ചികിത്സയുടെ ഒരു ഭാഗം മാത്രമാണ്. പിന്നീട് നമ്മൾ ശരീരത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നതനുസരിച്ചിരിക്കും പിന്നീടുള്ള കാര്യങ്ങൾ. കാർഡിയോളജസ്റ്റിൻ്റെ നിർദേശപ്രകാരം കൃത്യമായി മരുന്നു കഴിക്കുക, പുകവലി നിർത്തുക എന്നിവ രോഗി ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഷുഗർ, പ്രഷർ, അമിതവണ്ണം എന്നിവ വരാതിരിക്കാൻ ജീവിത ശൈലിയിൽ മാറ്റം വരുത്തുക. അഥവാ ഉണ്ടെങ്കിൽ അതിന് കൃത്യമായ ചികിത്സയും മരുന്നും ഉറപ്പ് വരുത്തുക. വ്യായാമം ചെയ്യുക. ആഴ്ച്ചയിൽ അഞ്ചു ദിവസം എങ്കിലും മുക്കാൽ മണിക്കൂർ നടക്കുക. എയ്റോബിക്‌സ് വ്യായാമങ്ങളായ നടത്തം, ചെറിയ സ്‌പീഡിൽ ഉള്ള ഓട്ടം, നീന്തൽ മുതലായവ ചെയ്യുക. ജിമ്മിൽ പോയി കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് അഭികാമ്യമല്ല.
11. ഹൃദ് രോഗത്തിന് പാരമ്പര്യം ഒരു ഘടകമാണോ?
തീർച്ചയായും പാരമ്പര്യം ഒരു ഘടകമാണ്. ഏറ്റവും അടുത്ത ബന്ധുക്കൾ, അതായത് അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവർക്ക് ഹൃദയാഘാതമോ ഹൃദയസ്‌തംഭനമോ ഉണ്ടായിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. അച്ഛനോ സഹോദരനോ 55 വയസിനുള്ളിലും അമ്മയോ സഹോദരിയോ 65 വയസിനുള്ളിലും ഹൃദ് രോഗ ബാധിതരാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. പാരമ്പര്യമുള്ള രോഗികൾക്ക് ചെറുപ്രായത്തിലെ അസുഖം വരാം. മൾട്ടിപ്പിൾ ബ്ലോക്കുകളും പാരമ്പര്യത്തിൻ്റെ ഭാഗമായി കണ്ടുവരുന്നു.
12. മാറ്റം വരുത്തേണ്ട ജീവിത ശൈലികൾ
ഭക്ഷണവും വ്യായാമവും ക്രമപ്പെടുത്തുക. ഷുഗർ, കൊളസ്ട്രോൾ എന്നിവ കണ്ടെത്തിയാൽ കൃത്യമായി മരുന്നു കഴിച്ച് ക്രമപ്പെടുത്തുക.
health
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.
പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.
പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.
പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
health
വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.
ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ. 2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും. രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത് രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
ലക്ഷണങ്ങൾ ഇവയാകാം:
∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
∙തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.
ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.
ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.
health
ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.
കഴിഞ്ഞവർഷം 20,568 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.
രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.
പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം
ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.
രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.
അപകടമാകുന്ന ആന്തരിക രക്തസ്രാവം
വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്