ചിറക്കൽ പുഴാതിയിൽ ഗുരുപവനപുരി ഗോപുരവും മതിൽക്കെട്ടും ഒരുങ്ങുന്നു

Share our post

കണ്ണൂർ: 39ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന ദ്വാരകാപുരി ഒരുങ്ങി. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും മതിൽക്കെട്ടും മഞ്ജുളാലുമൊക്കെ പശ്ചാത്തലമാക്കിയാണ് സത്രംയജ്ഞ മണ്ഡപം. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം രഥഘോഷയാത്രയായി ചൊവ്വാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യജ്ഞശാലയിൽ ഡിസംബർ മൂന്നിന് ഉച്ച കഴിഞ്ഞ് ഘോഷയാത്രയായി എത്തിച്ചേരും. തുടർന്ന് തൃക്കൊടിയേറ്റും വിഗ്രഹ പ്രതിഷ്ഠയും.

ഒരു മാസം മുമ്പ് ആരംഭിച്ച യജ്ഞശാലയുടെയും ശ്രീകോവിലിന്റെയും പണി നവംബർ 30ഓടെ പൂർത്തിയാകും. പ്രശസ്ത ശില്പികളായ ശ്രീദീപ് നാറാത്ത്, അനീഷ് കോട്ടായി, ദിനേശ് തില്ലങ്കേരി, പി.പി. രാജീവൻ പള്ളിക്കുന്ന്, സുഗുണൻ പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ദ്വാരകാപുരി നിർമ്മിക്കുന്നത്. 3.60 മീറ്റർ സമചതുരത്തിൽ ശ്രീകോവിലും സോപാനപ്പടിയും ധ്വജസ്തംഭവും മുകളിൽ ഗരുഡനും.

ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ മാതൃകയിലാണ് യജ്ഞശാല. സോമേശ്വരി
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ആൽത്തറയിൽ ഗരുഡന്റെ പ്രതിമയൊരുക്കി മഞ്ജുളാൽ പ്രതീതിയും സൃഷ്ടിക്കും. ഒപ്പം ശ്രീകൃഷ്ണ ലീലകളും ചിത്രീകരിക്കുന്നുണ്ട്. ഗജേന്ദ്രമോക്ഷം, വ്യാസ മുനിയും ശിഷ്യന്മാരും, ഉരൾവലിച്ചോടുന്ന അമ്പാടിക്കണ്ണൻ എന്നിവ പൂർത്തിയായി. ദ്വാരകാപുരിക്കടുത്ത് തന്നെ വിപുലമായ അന്ന പ്രസാദ ഊട്ടുപുരയും ഒരുങ്ങുന്നുണ്ട്.

ഡിസംബർ മൂന്ന് മുതൽ 14 വരെയാണ് ശ്രീമദ് ഭാഗവത മഹാസത്രം. സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഡിസംമ്പർ മൂന്നിന് പുലർച്ചെ
യജ്ഞശാലയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഉച്ച കഴിഞ്ഞ് ദ്വാരകാപുരിയിൽ വിഗ്രഹ പ്രതിഷ്ഠ, തൃക്കൊടിയേറ്റ് എന്നിവ നടക്കും. തുടർന്ന് സത്ര സമാരംഭ സഭ. 

എല്ലാ ദിവസവും രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങ് തുടങ്ങുക. രാത്രി എട്ടിന് വിവിധ ദിവസങ്ങളിൽ പ്രശസ്തരുടെ സംഗീത കച്ചേരി, നൃത്ത പരിപാടി, കഥകളി എന്നിവയും ഒരുക്കുന്നുണ്ട്.

ഡിസംബർ നാലിന് രാത്രി എട്ടിന് കണ്ണൂർ കുവലയം അവതരിപ്പിക്കുന്ന കഥകളി കുചേലവൃത്തം. അഞ്ചിന് രാത്രി എട്ടിന് കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർ കൂത്ത്, ആറിന് രാത്രി എട്ടിന് എടയാർ ബ്രദേഴ്സിന്റെ ഭജഗോവിന്ദം സംഗീതകച്ചേരി, ഏഴിന് രാത്രി എട്ടിന് സോപാന രത്ന കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാരുടെ സോപാന സംഗീതം, എട്ടിന് രാത്രി ഒമ്പതിന് പ്രശസ്ത നർത്തകി
ഗായത്രി പ്രഭാകരൻ  ബംഗുളൂരുവിൻ്റെ കൃഷ്ണ വൈഭവം മോഹിനിയാട്ടം, ഒമ്പതിന് രാത്രി എട്ടിന് കർണാട്ടിക് വയലിനിസ്റ്റ് ആലങ്കോട് ഗോകുൽ വി.എസ്സിന്റെ വയലിൻ കച്ചേരി, പത്തിന് രാത്രി എട്ടിന് പ്രശസ്ത സംഗീതജ്ഞരായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും കാഞ്ഞങ്ങാട് രാമചന്ദ്രനും ചേർന്ന് ഒരുക്കുന്ന ദാമോദരഗീതം – നാദലയം. 11 ന് രാത്രി എട്ടിന്ചിറക്കൽ ഗോപീകൃഷ്ണന്റെ സംഗീത കച്ചേരി, 12 ന് രാത്രി എട്ടിന് സിനിമ പിന്നണി ഗായിക ഗായത്രി ഒരുക്കുന്ന ഗസൽ ഭക്തി ഗാനങ്ങൾ, 13 ന് രാത്രി എട്ടിന് സംഗീതശില്പം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
|
ശ്രീമദ് ഭാഗവതത്തിന്റെ സംസ്കൃതത്തിലുള്ള മൂല ഗ്രന്ഥം പാരായണം ശേഷ്ഠാചാര്യ സഭ, സനാതന ദർശനങ്ങളെപ്പറ്റിയുള്ള ഓരോ മണിക്കൂർ നീളുന്ന പ്രഭാഷണങ്ങൾ, നാരായണീയ പാരായണം, വിശേഷാൽ പൂജകൾ, വഴിപാടുകൾ ,തുടങ്ങിയ യജ്ഞത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും. 101 ഓളം ഭാഗവതപണ്ഡിതന്മാരും വിവിധ മഠങ്ങളിലെ സംന്യാസി ശ്രേഷ്ഠരും ആധ്യാത്മിക പ്രഭാഷകരുടെയും സംഗമ വേദിയായി സത്രം യജ്ഞശാല മാറും.

കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയർമാനും രവീന്ദ്രനാഥ് ചേലേരി വർക്കിംഗ് ചെയർമാനും മുരളി മോഹൻ ജനറൽ കൺവീനറും വിവിധ സബ് കമ്മിറ്റികളുമുള്ള സ്വാഗത സംഘമാണ് ചടങ്ങിന് നേതൃത്വം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!