health
ആരോഗ്യ ഇന്‍ഷുറന്‍സ്: ക്ലെയിം നിരസിച്ചാൽ കുടുംബം വെളുക്കും! ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ചികിത്സ ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നുണ്ട്. എന്നാലോ എന്തെങ്കിലും അസുഖം അല്ലെങ്കിൽ അപകടം സംഭവിച്ച് കിടപ്പിലായാൽ പലപ്പോഴും ക്ലെയിമുകള്‍ കിട്ടാറുമില്ല. ഇങ്ങനെ ക്ലെയിം നിരസിക്കപ്പെടാറുള്ള ഒമ്പത് കാരണങ്ങളും അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളും അറിയാം.
1. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക. വിവരങ്ങള്‍ നല്‍കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ വരുത്തരുത്. ഇത് ക്ലെയിം തള്ളിക്കളയാന്‍ കാരണമാകും. പോളിസി ഉടമയുടെ പ്രായം, വരുമാനം, നിലവിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, ഉദ്യോഗം (പ്രത്യേകിച്ച് അപകടകരമായ ജോലിയിലാണ് ഉള്ളതെങ്കില്‍), വിനോദങ്ങള്‍ (പ്രത്യേകിച്ച് നിങ്ങള്‍ ഹൈക്കിങ്, സ്കൂബ ഡൈവിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍) തുടങ്ങിയ വിവരങ്ങള്‍ തുറന്നു പറയണം.
എളുപ്പത്തിന് ഏജന്‍റുമാരുടേയോ മറ്റാരുടെയെങ്കിലുമോ സഹായം തേടാതെ നിങ്ങള്‍ തന്നെ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുന്നതാണ് ഉചിതം.
2. നിലവിലുള്ള അസുഖം, മോശം ശീലങ്ങൾ
നിലവില്‍ നിങ്ങള്‍ക്കുള്ള അസുഖങ്ങള്‍, കുടുംബപാരമ്പര്യമനുസരിച്ച് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍, ഉദാസീനമായ ജീവിതശൈലി, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ എന്നിവയെക്കുറിച്ച് വെളിപ്പെടുത്താത്തതും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിരസിക്കാന്‍ കാരണമാകും. ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നതും പോളിസി നിരസിക്കുന്നതും ഒഴിവാക്കുന്നതിന് ചിലര്‍ ഈ വിവരങ്ങള്‍ മറച്ചുവെച്ചേക്കാം.
നിങ്ങള്‍ പുകവലിക്കുന്നയാളാണെങ്കില്‍ ഒരു ദിവസം എത്ര സിഗരറ്റ് വലിക്കും എന്ന് കമ്പനി ചേദിച്ചേക്കാം. മദ്യപിക്കുന്നുണ്ടെങ്കില്‍ മദ്യപാനത്തിന്‍റെ അളവും എത്രമാത്രം കൂടെക്കൂടെ എന്നും വെളിപ്പെടുത്തേണ്ടതാണ്. മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും അപകട സാധ്യത ഉചിതമായി കണക്കാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കുന്നു.
3. കാത്തിരിപ്പ് കാലയളവില്‍ ക്ലെയിം ചെയ്യുന്നത്
എല്ലാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിനും നിശ്ചിത കാത്തിരിപ്പ് കാലയളവുണ്ട്. ഈ കാലയളവില്‍ ക്ലെയിം ചെയ്യുകയാണെങ്കില്‍ ഇത് നിരസിച്ചേക്കാം. ചില കാത്തിരിപ്പു കാലയളവ് ഇനി പറയുന്നു.
∙ഒരു പുതിയ പോളിസി നല്‍കുമ്പോള്‍ 30 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായേക്കാം. ഈ സമയത്ത് ക്ലെയിമുകളൊന്നും നല്‍കരുത്. എന്നാല്‍ ഒരു അപകടം മൂലം ഉണ്ടാകുന്ന ഏതൊരു ക്ലെയിമും ഇതിനൊരപവാദമാണ്.
∙പോളിസി പ്രസവ പരിരക്ഷ നല്‍കുന്നുണ്ടെങ്കില്‍, അത് സാധാരണയായി 24 മുതല്‍ 36 മാസം വരെയുള്ള കാത്തിരിപ്പിന് ശേഷമാണ് ബാധകമാകുന്നത്. മാത്രമല്ല, രണ്ടു പ്രസവത്തിനു മാത്രമായി പരിരക്ഷ പരിമിതപ്പെടുത്തിയേക്കാം.
∙ക്ലെയിം നിരസിക്കുന്നത് ഒഴിവാക്കുന്നതിനായി കാത്തിരിപ്പ് കാലയളവ് എങ്ങനെയാണെന്നും എപ്പോഴാണ് ക്ലെയിം നടത്താമെന്നും പോളിസിയില്‍ പറഞ്ഞിരിക്കുന്നവ വിശദമായി വായിച്ചു മനസിലാക്കുക.
4. നോണ്‍-നെറ്റ് വര്‍ക്ക് ആശുപത്രിയിലെ കാഷ് ലെസ് ക്ലെയിം
ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടാത്ത ആശുപത്രിയില്‍ കാഷ് ലെസ് ക്ലെയിം നടത്തുകയാണെങ്കില്‍ ആ ക്ലെയിം തള്ളിക്കളഞ്ഞേക്കാം. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുമ്പു തന്നെ ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്ക് ഹോസ്പിറ്റലില്‍ ഉള്‍പ്പെടുന്നതാണോയെന്ന് പരിശോധിക്കുക.അല്ലെങ്കില്‍ ഹോസ്പിറ്റല്‍ ബില്‍ സ്വയം അടച്ചതിനു ശേഷം പിന്നീട് ക്ലെയിമിന് അപേക്ഷിക്കുക.
5.പരിരക്ഷ ഇല്ലാത്ത സേവനങ്ങള്‍ക്കുള്ള ക്ലെയിമുകള്‍
ചില സേവനങ്ങള്‍ക്ക് എല്ലാ ഹെല്‍ത്ത് പ്ലാനും പരിരക്ഷ നല്‍കുന്നില്ല. കമ്പനി അതു തള്ളിക്കളയും. ദന്തസംബന്ധമായ ചികിത്സ, ആയുഷ് ചികിത്സ, ഔട്ട് പേഷ്യന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് സേവനങ്ങള്‍, മറ്റേണിറ്റി ക്ലെയിം തുടങ്ങിയവ ഇത്തരം സേവനങ്ങളില്‍ ഉള്‍പ്പെടും.
6. ഒഴിവാക്കപ്പെട്ടവ
ചില ചികിത്സകള്‍/സര്‍ജറികള്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഒഴിവാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. കോസ്മെറ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറികള്‍, ലിംഗമാറ്റ ശസ്ത്രക്രിയകള്‍, റോക്ക് ക്ലൈംബിങ്, മോട്ടോര്‍ റേസിങ്, കുതിരയോട്ടം, സ്കൂബ ഡൈവിങ്, ഗ്ലൈഡിങ് തുടങ്ങി അപകടസാധ്യത കൂടുതലുള്ള ആയ സ്പോര്‍ട്സില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടാകുന്ന ചികിത്സകള്‍, ക്രിമിനല്‍ ഉദ്ദേശ്യത്തോടെ നിയമലംഘനം നടത്തുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നതു മൂലമുള്ള ചികിത്സ, മദ്യപാനം, മയക്കുമരുന്നിന്‍റെ ഉപയോഗം, മറ്റ് ദുശ്ശീലങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ, വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ തുടങ്ങിയവയ്ക്ക് ഒട്ടുമിക്ക പ്ലാനുകളും പരിരക്ഷ നല്‍കുന്നില്ല.
മിക്ക ഹെല്‍ത്ത് പോളിസികളിലും മുകളില്‍ പറഞ്ഞിട്ടുള്ളവയില്‍ മിക്കതും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കലുകള്‍ സംബന്ധിച്ച പോളിസി നയങ്ങള്‍ (ഒഴിവാക്കല്‍ വിഭാഗം) വ്യക്തമായി പരിശോധിക്കേണ്ടതാണ്.
7.കാലഹരണപ്പെട്ട പോളിസിക്കു കീഴിലുള്ള ക്ലെയിം
ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലയളവിലേക്ക് മാത്രമായിരിക്കും ഒരു ഹെല്‍ത്ത് പോളിസിക്ക് സാധുത ഉണ്ടായിരിക്കുക. അതിനുള്ളിൽ പുതുക്കിയില്ലെങ്കില്‍ പോളിസി അസാധുവാകും. ഇത്തരത്തില്‍ അസാധുവായ പോളിസിക്കു കീഴില്‍ ക്ലെയിം നടത്തുകയാണെങ്കില്‍ കമ്പനി അത് തള്ളും. അതുകൊണ്ട് പോളിസിയുടെ കാലാവധി നോക്കി പ്രീമിയം പുതുക്കി പോളിസി സജീവമായി നിലനിര്‍ത്തണം. പ്രീമിയം പുതുക്കുന്നതിന് ബാങ്കില്‍ ഒരു ഓട്ടോ ഡെബിറ്റ് സംവിധാനം സജ്ജമാക്കുന്നത് നന്നായിരിക്കും.
8. ക്ലെയിം തുക ഇന്‍ഷുര്‍ തുകയേക്കാള്‍ കൂടുതലായാല്‍
ഓരോ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും ഒരു നിശ്ചിത തുക മൊത്തത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷ്വഷുര്‍ ചെയ്ത തുകയേക്കാള്‍ കൂടുതലാണ് ക്ലെയിം ചെയ്ത തുകയെങ്കില്‍ എന്തു ചെയ്യും? (അതേ വര്‍ഷം നിങ്ങള്‍ വേറെ ക്ലെയിം നടത്തിയിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും). പോളിസിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കമ്പനി ബാക്കി തുകയ്ക്കുള്ള ക്ലെയിം അംഗീകരിക്കും. ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നിങ്ങളുടെ ആരോഗ്യ പരിരക്ഷാ തുക അവലോകനം ചെയ്യണം. ചികിത്സാ ചെലവുകള്‍ക്ക് അനുസൃതമായി ഉയര്‍ന്ന പരിരക്ഷ ഉള്ള പോളിസി വാങ്ങുകയോ നിലവിലുള്ളവ നവീകരിക്കുകയോ ചെയ്യുക.
9.ചികിത്സ യഥാസമയം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാതിരിക്കുക
ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ നിശ്ചിതസമയത്തിനുള്ളില്‍ കമ്പനിയെ ഇക്കാര്യം അറിയിച്ചില്ലെങ്കില്‍ നിങ്ങളുടെ കാഷ്ലെസ് ട്രീറ്റ്മെന്‍റ് ക്ലെയിം നിരസിച്ചേക്കാം. നേരത്തെ നിശ്ചയിച്ച പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതെങ്കില്‍ ആശുപത്രി അഡ്മിഷനു മുമ്പു തന്നെ നിങ്ങള്‍ക്കാവശ്യമായ അനുമതി ലഭിച്ചിരിക്കും. ഇനി അപകടം മൂലമുള്ളതോ മറ്റേതെങ്കിലും കാരണത്താലോ അടിയന്തിരമായി ആശുപത്രി ചികിത്സ ഉണ്ടാകുകയാണെങ്കില്‍ പോളിസി നിബന്ധനകളനുസരിച്ച് 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ കമ്പനിയെ ഇക്കാര്യം അറിയിച്ചിരിക്കണം.
health
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.
പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.
പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.
പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
health
വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.
ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ. 2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും. രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത് രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
ലക്ഷണങ്ങൾ ഇവയാകാം:
∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
∙തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.
ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.
ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.
health
ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.
കഴിഞ്ഞവർഷം 20,568 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.
രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.
പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം
ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.
രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.
അപകടമാകുന്ന ആന്തരിക രക്തസ്രാവം
വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്