പുസ്തകം നോക്കി എഴുതാം, പരീക്ഷാ സമയം കുറയ്ക്കും; നാലുവർഷ ബിരുദത്തിൽ മാറ്റങ്ങളുമായി എം.ജി.സർവകലാശാല

Share our post

കോട്ടയം: നാലുവർഷ ബിരുദത്തിലേക്ക് ചുവടുമാറുമ്പോൾ എം.ജി. സർവകലാശാലയുടെ സിലബസിൽ അടിമുടിമാറ്റം. അവയിൽ ചിലത് ഇങ്ങനെ, പുസ്തകം നോക്കി എഴുതാവുന്ന ഇന്റേണൽ പരീക്ഷ, ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം… സർവകലാശാലയിൽ നിലവിലുള്ള 54 ബിരുദപ്രോഗ്രാമുകളുടെ സിലബസാണ്‌ മാറുന്നത്‌. ഡിസംബർ 15-നുമുമ്പ്‌ സിലബസിന്‌ അന്തിമരൂപംനൽകി സർവകലാശാലയ്ക്ക്‌ കൈമാറും.

പ്രത്യേകതകൾ ഇങ്ങനെ:

ഒാരോ കോഴ്സിൽനിന്നും ആറുമുതൽ എട്ടുവരെ നേട്ടങ്ങളാണ് ലഭിക്കേണ്ടത്. ഒാരോ പേപ്പറിൽനിന്നും ലഭിക്കേണ്ട നേട്ടങ്ങളും നിശ്ചയിച്ചിട്ടുണ്ട്‌. യു.ജി.സി. മാർഗനിർദേശപ്രകാരം പ്രോഗ്രാമുകളുടെ നേട്ടപ്പട്ടിക സർവകലാശാല തയ്യാറാക്കിയിട്ടുണ്ട്‌. എം.ജി. സർവകലാശാലാ ബോർഡ്‌ ഓഫ്‌ സ്റ്റഡീസ്‌ ചേർന്ന്‌ ഏതൊക്കെ വേണമെന്ന്‌ തിരഞ്ഞെടുക്കും. നാലുവർഷംകൊണ്ട്‌ വിദ്യാർഥി 177 ക്രെഡിറ്റ്‌ ആണ്‌ നേടേണ്ടത്‌. 133 ക്രെഡിറ്റ്‌ കൈവരിച്ചാൽ ഡിഗ്രിനേടാം.

കോഴ്സിലെ ഓരോ പേപ്പറിനും നിശ്ചിതവൈദഗ്ധ്യം നേടേണ്ടതുണ്ട്‌. ഇവ സിലബസിൽ ഉൾപ്പെടുത്തും.
ഒരു സിലബസിന്‌ അഞ്ചുയൂണിറ്റ്‌. ഇതിൽ ഒരു യൂണിറ്റ്‌ അതത്‌ കോളേജുകൾക്ക്‌ തീരുമാനിക്കാം. അത്‌ ഇന്റേണലിന്‌ മാത്രമായിരിക്കും.ആദ്യത്തെ രണ്ട്‌ സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമികപഠനം ആയിരിക്കും. പിന്നീടാണ് വിശദപഠനം.ആദ്യ രണ്ട്‌ സെമസ്റ്ററുകളുടെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യപ്പേപ്പറുകൾ സർവകലാശാല നൽകും.

രണ്ടുമണിക്കൂർ എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക്‌ ഒബ്‌ജക്ടീവ്‌ ചോദ്യങ്ങൾ. ഇന്റേണൽ പരീക്ഷകൾക്ക്‌ ‘ഓപ്പൺ ടെക്‌സ്‌റ്റ്‌ ബുക്ക്‌’ (പുസ്തകം തുറന്നുവെച്ചുനോക്കി എഴുതുന്ന രീതി) ഇവാല്വേഷനടക്കമുള്ള രീതി കൊണ്ടുവരും. കുട്ടികളുടെ പുസ്തകവായന സജീവമാക്കാനാണിത്‌. നിർമിതബുദ്ധിയുടെ സഹായത്തോടെയാകും ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുക. 2000 മുതൽ 4000 വരെ ചോദ്യങ്ങളുള്ള ചോദ്യബാങ്ക്‌ തയ്യാറാക്കും.
നാലാംവർഷം കോളേജുകൾക്ക്‌ സ്വന്തമായി സിഗ്നേച്ചർ കോഴ്‌സുകൾ (പ്രദേശത്തിന്റെ പ്രത്യേകതയുള്ളത്) തുടങ്ങാൻ അവസരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!