ഗാസയിലെ യു.എൻ ഓഫീസിലും ഇസ്രായേൽ ബോംബിട്ടു; നിരവധി പേർ കൊല്ലപ്പെട്ടു

ഗാസയിലെ യു.എൻ ഡവലപ്‌മെൻറ് പ്രോഗ്രാം ഓഫീസിൽ ഇസ്രായേൽ ബോംബിട്ടു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഓഫീസിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്തതായി യു.എൻ.ഡി.പി അഡ്മിനിസ്‌ട്രേറ്റർ അച്ചിം സ്‌റ്റൈനർ എക്‌സിൽ അറിയിച്ചു. സാധാരണക്കാർ, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യം, യു.എൻ സൗകര്യങ്ങളുടെ സവിശേഷത എന്നിങ്ങനെ എല്ലാ നിലക്കും തെറ്റാണ് സംഭവിച്ചതെന്നും ഇവ സംരക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ബോംബിട്ട ഇസ്രായേലിനെ പേരെടുത്ത് പറയാതെയാണ് യു.എൻ കുറിപ്പ് പുറത്തിറക്കിയത്. എന്നാൽ ഇപ്പോൾ നടക്കുന്ന സംഘർഷം ഉടൻ നിർത്തേണ്ടതാണെന്നും സാധാരണക്കാരെ കൊന്നൊടുക്കുന്നത് നിർത്തേണ്ടതാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
1978 ഡിസംബർ 20ന് യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച ഒരു പ്രമേയത്തിലൂടെയാണ് യു.എൻ.ഡി.പി.യുടെ പലസ്തീൻ ജനതയുടെ സഹായ പദ്ധതി സ്ഥാപിച്ചത്. പലസ്തീൻ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയാണ് യു.എൻ.ഡി.പി.യുടെ ലക്ഷ്യം. 1989 മുതൽ ഈ സംഘടന ഗാസയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.