ഒമ്പത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പിതാവിന് 66 വർഷം കഠിന തടവ്
ഒമ്പത് വയസ്സുള്ള മകളെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പിതാവിന് 66 വർഷവും 6 മാസവും കഠിന തടവ്. നോർത്ത് പൊലീസ് 2021 ൽ റജിസ്റ്റർ ചെയ്ത കേസിൽ പോക്സോ സ്പെഷൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു ഡോക്ടറെ കാണിച്ചിരുന്നെങ്കിലും കുട്ടി ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് അമ്മ നേരിൽ കാണാനിടയായ സാഹചര്യത്തിലാണ് നിയമനടപടികളിലേക്ക് കടന്നത്.
12 വയസ്സിൽ താഴെയുള്ള കുട്ടി എന്ന നിലയിൽ 20 വർഷം കഠിന തടവിനും, ഒന്നിൽ കൂടുതൽ തവണ അതിക്രമം നടത്തിയതിന് 20 വർഷം കഠിന തടവും, നിയമപരമായി സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ആയതിനാൽ 20 വർഷവും, കൂടാതെ അന്യായമായി തടങ്കലിൽ വച്ചതിന് ആറ് മാസവും, ബലപ്രയോഗം നടത്തിയതിന് 1 വർഷവും, കുറ്റകൃത്യം ചെയ്യാനുള്ള ഉദേശത്തോടെ ഭീഷണിപ്പെടുത്തിയതിന് 2 വർഷവും ആണ് ശിക്ഷ.
കൂടാതെ ഒരു ലക്ഷം രൂപ പിഴയും പ്രതിയിൽ നിന്ന് ഈടാക്കാനും സ്പെഷൽ ജഡ്ജി ആഷ് കെ.ബാൽ വിധിച്ചു. നഷ്ടപരിഹാര തുക യുക്തമായി തീരുമാനിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. സ്പെഷൽ പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി. വിചാരണ കാലയളവിൽ പ്രതി തടവിൽ ആയിരുന്നു.