വിദ്വേഷ പ്രചരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐ.ആര്‍ എടുത്തിരിക്കുന്നത്. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി സരിൻ നൽകിയ പരാതിയിലാണ് കേസ്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ രണ്ടാമത്തെ കേസാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എടുക്കുന്നത്.
നേരത്തെ സൈബർ സെൽ എസ്. ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ പരാതിയിലും ജാമ്യവില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കി സെൻട്രൽ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.
കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷം തകർത്ത് ലഹള ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെയും കരുതലോടെയും കളമശേരിയിൽ സ്ഫോടനം നടന്ന ദിവസം സമൂഹമാദ്ധ്യമത്തിലൂടെ പ്രകോപനപരമായ അഭിപ്രായപ്രകടനം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.കളമശേരിയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നതിന് മുമ്പായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. തീവ്രവാദികളായ ഹമാസിനെ ക്ഷണിച്ച് ജിഹാദിന് അവസരം കൊടുക്കുന്ന കേരളത്തിലെ രാഷ്ട്രീയത്തിന്റെ ഫലമാണ് സ്ഫോടനമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്.
പൊലീസിലെ സൈബര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഈ കുറിപ്പ് വിദ്വേഷപ്രചാരണമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ ലഹളക്ക് ശ്രമിച്ചെന്നും ഒരു മതവിഭാഗത്തിനെതിരെ പ്രചാരണം നടത്തിയെന്നുമുള്ള പരാമര്‍ശമാണ് എഫ്ഐആറില്‍. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസ്. എന്നാല്‍ തനിക്കെതിരെ പിണറായിയും രാഹുല്‍ ഗാന്ധിയും ഒന്നിച്ചതാണ് കേസിന് പിന്നിലെന്നും എസ്ഡി.പി.ഐ, പി.എഫ്ഐ, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന പാര്‍ട്ടിക്കാരാണിവരെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.