Kannur
ഇനിയും താമസിച്ചാൽ മലബാറിലെ ട്രെയിൻ യാത്രക്കാർ ശ്വാസംമുട്ടി മരിക്കും!

കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്.
എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്. മണിക്കൂറുകളോളം ട്രെയിനുകളില്ലാത്ത സ്ഥിതി. അക്ഷരാർഥത്തിൽ വാഗൺ ട്രാജഡിയാണ് വടക്കേ മലബാറിലെ ട്രെയിനുകളിൽ നടക്കുന്നത്. ശ്വാസംമുട്ടി മരണത്തിന്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നഴ്സിങ് വിദ്യാർഥിനിയോട് അമൃത് ഭാരത്, വന്ദേഭാരത് എന്നെല്ലാം പ്രസംഗിച്ചിട്ട് എന്തുകാര്യമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ഇപ്പോൾ എന്തുസംഭവിച്ചു?
കോവിഡിനു ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തിയപ്പോഴാണ് ട്രെയിൻ സർവീസുകൾ മുൻപത്തേക്കാൾ ദുരിതം സമ്മാനിക്കുന്നതായി മാറിയത്. അതിനു കാരണങ്ങൾ പലതാണ്. കോവിഡിനു മുൻപ് ഓടിയിരുന്ന മുഴുവൻ ട്രെയിനുകളും പുനഃസ്ഥാപിക്കാത്തതും ഹാൾട്ട് സ്റ്റേഷനുകളിലെ ഉൾപ്പെടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതും സമയക്രമം മാറ്റിയതുമെല്ലാം യാത്രക്കാരെ ബാധിച്ചു.
ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകൾ കൂട്ടിയതും ഡി–റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചതും ദുരിതമേറ്റി. ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര പലരും കുറച്ചു. പെട്രോൾ, ഡീസൽ വില താങ്ങാൻ പറ്റാത്ത വിധം ഉയർന്നതോടെ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരും ട്രെയിനുകളിൽ യാത്ര ചെയ്യാൻ തുടങ്ങി.മോഹിപ്പിച്ച് കടന്നു ത്രി ഫേസ് മെമു
മംഗളൂരുവരെയുള്ള ഭാഗത്തെ വൈദ്യുതീകരണം പൂർത്തിയായാൽ മെമു അനുവദിക്കുമെന്നായിരുന്നു വർഷങ്ങളായി വടക്കേ മലബാറുകാർ കേട്ടുകൊണ്ടിരുന്ന വാഗ്ദാനം. കാത്തിരിപ്പിനൊടുവിൽ മെമു അനുവദിച്ചപ്പോൾ അതു പുതിയ ട്രെയിനായല്ല സർവീസ് തുടങ്ങിയത്. പഴയ മംഗളൂരു പാസഞ്ചറിന്റെ സമയത്ത് മെമു റേക്ക് ഓടിക്കുകയായിരുന്നു റെയിൽവേ. 12 കോച്ചുകളുള്ള ത്രി ഫേസ് മെമുവിൽ മൂവായിരത്തോളം പേർക്ക് യാത്ര ചെയ്യാമെന്നു പറഞ്ഞായിരുന്നു ഉദ്ഘാടനം.
കണ്ണൂർ–മംഗളൂരു പാതയിലെ യാത്രാ ദുരിതത്തിന് നേരിയ പരിഹാരം പ്രതീക്ഷിച്ചു കാത്തിരുന്ന യാത്രക്കാർക്ക് പക്ഷേ, കിട്ടിയത് ഇരുട്ടടിയാണ്. 12 കോച്ചുള്ള മെമുവിനു പകരം പല ദിവസങ്ങളിലും ഓടിച്ചത് 8 കോച്ചുള്ള മെമു. ഫലമോ യാത്രക്കാരിൽ പലർക്കും കയറാൻ പോലും കഴിയാത്ത സ്ഥിതി.
പ്രതിഷേധം കനത്തതോടെ മെമു റേക്ക് തിരിച്ചെടുത്ത് വീണ്ടും പഴഞ്ചൻ പാസഞ്ചർ കോച്ച് ഓടിക്കാൻ തുടങ്ങി. റൂട്ടും സമയവുമെല്ലാം പഴയതു തന്നെയെങ്കിലും കോവിഡിനു ശേഷം പക്ഷേ, ട്രെയിനിന്റെ പേരു മാറ്റിയിരുന്നു – ‘സ്പെഷൽ എക്സ്പ്രസ്’. അതിന്റെ പേരിൽ എക്സ്പ്രസ് നിരക്ക് നൽകിയാണ് ഇപ്പോഴത്തെ ദുരിതയാത്ര !
ആളില്ലാ നേരത്ത് ഓടിച്ച ബൈന്തൂർ പാസഞ്ചർ
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കാർക്കുകൂടി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ബൈന്തൂർ പാസഞ്ചർ പ്രഖ്യാപിച്ചത്. 2015 ഫെബ്രുവരിയിൽ കാസർകോട് നിന്നു യാത്ര പുറപ്പെടുന്ന രീതിയിലായിരുന്നു ട്രെയിൻ ഓടിത്തുടങ്ങിയത്. യാത്രക്കാരുടെ അഭ്യർഥന മാനിച്ച് ട്രെയിൻ കണ്ണൂരിലേക്ക് നീട്ടിയെങ്കിലും സമയക്രമം ഉപകാരപ്രദമായ തരത്തിലായിരുന്നില്ല.
പലവട്ടം നിവേദനങ്ങളിലൂടെയും എംപിമാർ വഴിയും റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഗണിച്ചതേയില്ല. പുലർച്ചെ 4.15നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് കാസർകോട് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നിർത്തിയിട്ട ശേഷം ബൈന്തൂരിലേക്ക് പോകുന്ന തരത്തിലായിരുന്നു സമയക്രമം. തിരികെ കണ്ണൂരിലേക്കുള്ള യാത്രയിലും കാസർകോട്ടെ ഒരു മണിക്കൂർ നീണ്ട പിടിച്ചിടൽ തുടർന്നു. ഇതോടെ യാത്രക്കാർക്ക് ഉപകാരമില്ലാത്ത ട്രെയിനായി ബൈന്തൂർ പാസഞ്ചർ മാറി.
രാവിലെ 6.40നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന തരത്തിൽ സമയക്രമം നിശ്ചയിച്ചിരുന്നെങ്കിൽ കണ്ണൂർ–കാസർകോട് ജില്ലക്കാർക്കു മാത്രമല്ല, കോഴിക്കോട് ജില്ലയിൽ നിന്നും മറ്റും മംഗളൂരുവിലേക്കും മൂകാംബികയിലേക്കും യാത്ര ചെയ്യുന്നവർക്കും ഗുണകരമായേനെ. ആർക്കും ഉപകാരമില്ലാത്ത തരത്തിൽ ആളില്ലാത കുറച്ചുകാലം ട്രെയിൻ ഓടിച്ച് 2017ൽ നിർത്തലാക്കുകയാണ് റെയിൽവേ ചെയ്തത്.
ഇനിയും തിരിച്ചെത്താതെ നവയുഗ് എക്സ്പ്രസ്
പതിറ്റാണ്ടുകളോളം കേരളത്തെ കശ്മീരുമായി ബന്ധിപ്പിച്ച് ഓടിക്കൊണ്ടിരുന്ന നവയുഗ് എക്സ്പ്രസ് കോവിഡ് ലോക്ഡൗണിനു ശേഷം മംഗളൂരുവിലേക്കുള്ള ഓട്ടം (16687/88) പുനരാരംഭിച്ചില്ല. രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽ റൂട്ടുകളിലൊന്നായിരുന്നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് 70 മണിക്കൂറിലേറെ യാത്ര ചെയ്ത് നാലാം ദിനത്തിൽ കശ്മീരിലെ ശ്രീ മാതാ വൈഷ്ണോദേവി കത്ര സ്റ്റേഷനിൽ എത്തിയിരുന്ന ഈ പ്രതിവാര ട്രെയിനിന്റേത്. രാജ്യത്തെ ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോയിരുന്ന ട്രെയിനും നവയുഗ് എക്സ്പ്രസ് ആയിരുന്നു.
മംഗളൂരുവിൽ നിന്നു തിങ്കളാഴ്ച വൈകിട്ട് 5.05ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് 3.10ന് കശ്മീരിൽ എത്തുമ്പോഴേക്കും 14 സംസ്ഥാനങ്ങളെയാണ് നവയുഗ് സ്പർശിച്ചിരുന്നത്. 3686 കിലോമീറ്റർ താണ്ടി 67 സ്റ്റേഷനുകളിൽ നിർത്തിയുള്ള ഈ യാത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും തീർഥാടകർക്കുമെല്ലാം വലിയ അനുഗ്രഹമായിരുന്നു. സൈനിക, അർധസൈനിക വിഭാഗങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ അക്കാലത്ത് ഏറ്റവും അധികം ആശ്രയിച്ചിരുന്ന ട്രെയിനും ഇതായിരുന്നു. ഇതു പരിഗണിച്ച് കേന്ദ്ര സായുധ പൊലീസ് സേനകളുടെ യാത്രയ്ക്ക് മാത്രമായി പ്രത്യേക ത്രീ ടയർ എസി കോച്ചും 2013 മുതൽ നവയുഗ് എക്സ്പ്രസിൽ കൂട്ടിച്ചേർത്തിരുന്നു.
എക്സ്പ്രസ് ഹർജി ഒപ്പുശേഖരണം 30 മുതൽ
വടക്കേ മലബാറിൽ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിലെത്തിക്കാൻ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള എക്സ്പ്രസ് ഹർജി ഒപ്പുശേഖരണം 30നു തുടങ്ങും.
കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ അടിയന്തരമായി കൂടുതൽ ട്രെയിനുകൾ അനുവദിക്കുക, മംഗളൂരുവിലും കോഴിക്കോട്ടും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കണ്ണൂർ വഴി നീട്ടുക, മലബാറിലെ യാത്രക്കാർക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിൽ സമയക്രമം പരിഷ്കരിക്കുക, നിലവിലെ ട്രെയിനുകളിൽ കൂടുതൽ ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുക, സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, കോവിഡിനു മുൻപുണ്ടായിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി നൽകുക.
വിവിധ പാസഞ്ചർ അസോസിയേഷനുകളുടെയും റെയിൽവേ സ്റ്റേഷൻ വികസന സമിതികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഒപ്പുശേഖരണം.
പരശുറാം എക്‌സ്പ്രസിൽ കോച്ച് കൂട്ടുമെന്ന് പി.കെ.കൃഷ്ണദാസ്
തിരക്കു കാരണം യാത്രക്കാർ ശ്വാസംമുട്ടി കുഴഞ്ഞു വീഴുന്നതു പതിവായ പരശുറാം എക്‌സ്പ്രസിൽ ഒരു ജനറൽ കോച്ച് കൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി മുൻ ചെയർമാനുമായ പി.കെ.കൃഷ്ണദാസ് അറിയിച്ചു.
യാത്രാദുരിതം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ എൻ.ശ്രീകുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചത്. ഹ്രസ്വദൂര യാത്രയ്ക്കായി കണ്ണൂർ-കോഴിക്കോട്, കണ്ണൂർ-ഷൊർണൂർ റൂട്ടൂകളിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണമെന്ന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kannur
കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.
നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.
ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകും.
യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ
* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ
* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കുള്ള നിർദേശങ്ങൾ
* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
Kannur
കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.
നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്