Connect with us

health

പഠിക്കാത്തവരെല്ലാം മണ്ടന്മാരാണോ? അറിയണം തലച്ചോറിന്റെ ചില പ്രക്രിയകള്‍  

Published

on

Share our post

ചെറിയ കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പഠനത്തിൽ കാണുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും. എന്നാൽ, കുട്ടികളിൽ ഇതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അതിനെ തിരിച്ചറിഞ്ഞ് വ്യക്തമായ രീതിയിൽ അവർക്ക് പിന്തുണ നൽകാൻ കഴിയാത്തതാണ് വലിയ പ്രശ്നം സൃഷ്ടിക്കുന്നത്. ചെറിയ പ്രായത്തിൽ, ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോഴും കുട്ടികൾക്ക് പഠിക്കാൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാറുണ്ട്. അതിനെയെല്ലാം അവരുടെ ബുദ്ധിയില്ലായ്മയായിട്ടാണ് പലരും കണക്കാക്കുന്നത്. ഓരോ കുട്ടിയും പഠനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പല കാരണങ്ങളാലാണ്. അതിനെ കണ്ടെത്തി അവർക്ക് പ്രചോദനം നൽകുന്നതിനും പരിശീലിപ്പിക്കുന്നതിനും ഏതു തരത്തിലുള്ള പഠനവൈകല്യം (Learning Disabiltiy) ആണ് അവർക്കുള്ളതെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.

പഠനവൈകല്യം ഉള്ള പല കുട്ടികളും വൈകാരികചൂഷണത്തിന് ഇരയാകാറുണ്ട്. കുട്ടികളിൽനിന്ന് അവരുടെ ചെറിയ പ്രായത്തിൽ അമിതമായി പലതും പ്രതീക്ഷിക്കുന്ന രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ പഠനത്തിലുള്ള കഴിവ് എത്രയാണെന്ന് മനസ്സിലാക്കുന്നില്ല. രക്ഷിതാക്കൾ മാത്രമല്ല സ്കൂളിലെ അധ്യാപകരും കുട്ടികളുടെ പഠനപ്രായത്തിൽ അവരെ വളരയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിലെ പഠനവൈകല്യങ്ങൾ തിരിച്ചറിയുകയും അത് ഏതു രീതിയിലാണ് അവരെ ബാധിക്കുന്നതെന്ന്  വ്യക്തമായി മനസ്സിലാക്കുകയുമാണ് വേണ്ടത്.

തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രശ്നമാണ് പഠനവൈകല്യം. എല്ലാവർക്കും ഒരേ വഴിയിലൂടെ തന്നെ പ്രശ്നങ്ങളെ പരിഹരിക്കാനോ കാണാനോ സാധിക്കണമെന്നില്ല. പഠനവൈകല്യം ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ല എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ വ്യക്തികളിലും പഠിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് പല തരത്തിലാണ്. പഠനമേഖലയിലും ജോലിസ്ഥലത്തും നിത്യജീവിതത്തിലെ പല സാഹചര്യങ്ങളിലും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരെ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്യാതെ കൂടെ നിൽക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടത്. അതുവഴി ഇവരെ ജീവിത വിജയത്തിലേക്ക് ഒരു പരിധിവരെ കൊണ്ടുവരാനായി സാധിക്കും.

സ്കൂൾ എന്നതുപോലെ തന്നെ വീട്, സമൂഹം എന്നിവയും പഠനത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സന്തോഷകരമായ സ്കൂൾ അന്തരീക്ഷം, നല്ല അധ്യാപകർ, നല്ല കുടുംബാന്തരീക്ഷം, നല്ല പിയർ ഗ്രൂപ്പ് ഇവയെല്ലാം പഠനത്തെ സഹായിക്കുമ്പോൾ, തകർന്ന കുടുംബബന്ധങ്ങൾ, രക്ഷിതാക്കളുടെ മദ്യപാനം, വീട്ടിലെ പഠിക്കാനുള്ള അസൗകര്യം തുടങ്ങിയവ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല പേടി, നിരാശ, വിഷാദം തുടങ്ങിയ മാനസികാരോഗ്യക്കുറവും കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കാം.

ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ, സാമാന്യമോ അതിൽ കൂടുതലോ ബുദ്ധിവൈഭവമുള്ള കുട്ടികളിൽ പഠനത്തിന് ആവശ്യമായ ഭാഷ, എഴുത്ത്, വായന, കണക്ക് എന്നിവയിൽ കഴിവ് ആർജിക്കുന്നതിലും അവ പ്രയോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ടിനെയാണ് പഠനവൈകല്യമായി കണക്കാക്കുന്നത്. ഇത് ബുദ്ധിക്കുറവല്ല. മറിച്ച് ഒളിഞ്ഞു കിടക്കുന്ന ഒരു വൈകല്യമാണ്. തലച്ചോറിന്റെ ഘടനയിൽ ഉണ്ടാകുന്ന ചില പ്രത്യേകതകളാണ് പഠനവൈകല്യത്തിന് കാരണം.

കുട്ടികളിലെ പഠനവൈകല്യങ്ങൾ നിരീക്ഷിക്കാം

1. ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടിക്ക് വീട്ടിൽ വന്ന് പറയാൻ കഴിയുന്നുണ്ടാവും. പക്ഷേ, എഴുതാൻ പറഞ്ഞാൽ കുട്ടി ആകെ കുഴഞ്ഞു പോകുക

2. വാക്കുകളുടെ സ്പെല്ലിങ് എഴുതുമ്പോൾ തെറ്റിച്ചെഴുതുക. വല്ലപ്പോഴും ഒരു വാക്ക് തെറ്റിച്ചെഴുതുന്നതല്ല, മറിച്ച് സ്ഥിരമായി എല്ലാ സ്പെല്ലിങ്ങും തെറ്റിച്ചു തന്നെ എഴുതുക. ഒരു വാക്കിൽ തന്നെ പല അക്ഷരങ്ങളും വിട്ടു പോവുകയും ചെയ്യുക.

3. സ്പെല്ലിങ് എഴുതുമ്പോൾ അക്ഷരങ്ങൾ പരസ്പരം സ്ഥാനം തെറ്റിച്ചാവും എഴുതുക. ഉദാഹരണമായി ടോപ്പ് എന്നു പറഞ്ഞാൽ എഴുതി വരുമ്പോൾ പോട്ട് എന്നാവും. മലയാളത്തിലാണെങ്കിൽ ‘ട്ട’ യും ‘ണ്ട’ യും പരസ്പരം മാറി പോവുക.

4. അക്കങ്ങൾ പലപ്പോഴും മറിച്ചെഴുതുക. 15′ ന് പകരം എഴുതിക്കഴിയുമ്പോൾ ’51 ‘ എന്നാകും.

5. വായിക്കുമ്പോൾ കുട്ടി മനപ്പൂർവമല്ലാതെ വാക്കുകളോ, ചിലപ്പോൾ വരി തന്നെയോ വിട്ടുകളയുക.

6. അക്ഷരങ്ങൾ നിർത്തി നിർത്തി വായിക്കുക. സ്ഫുടതയില്ലാത്തതോ വേഗത കുറഞ്ഞതോ ആയ വായനയാവും ഇവരുടേത്. പക്ഷേ, സംസാരിക്കുമ്പോൾ തടസ്സങ്ങൾ ഉണ്ടാവണമെന്നില്ല.

7. ഒരു വാക്കിന്റെ തുടക്കം കാണുമ്പോൾ ബാക്കി ഊഹിച്ചെടുത്ത് വായിക്കുക. ഉദാഹരണത്തിന് ഡബ്ല്യു എന്ന് കാണുമ്പോഴേ വേഗത്തിൽ ‘വാട്ട്’ എന്ന് വായിച്ചുകഴിഞ്ഞിരിക്കുക.

8. ഗണിതപ്പട്ടിക പഠിക്കാൻ കുട്ടി വളരേ പ്രയാസപെടുക. നല്ല ബുദ്ധിയുളള കുട്ടിയാണെങ്കിലും പരീക്ഷയ്ക്ക് മാർക്ക് തീരെ കുറയുക.

മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും അടയാളങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നുണ്ടെങ്കിൽ അവന് /അവൾക്ക് ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്ല്യം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ കുട്ടിയെ ഒരു ചൈൽഡ് കൗൺസിലറിനേയോ (child psychologist) ലേർണിംഗ് ഡിസബിലിറ്റി സ്‌പെഷ്യലിസ്‌ററ്നേയോ സമീപിച്ച്  വേണ്ട സഹായം തേടേണ്ടത് അതിപ്രധാനമാണ്.


Share our post

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

health

വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

Published

on

Share our post

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.

ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ.‌  2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും.  രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത്  രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. 

മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ലക്ഷണങ്ങൾ ഇവയാകാം:

∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.

ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.

ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.


Share our post
Continue Reading

health

ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാ​ഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

Published

on

Share our post

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.

കഴിഞ്ഞവർഷം 20,568 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.

രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന രോഗം പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകിൽ വൈറസിന്റെ വിഭജനത്തിനും ഇത് വേഗം കൂട്ടുന്നു. ഈഡിസ് കൊതുകിന്റെ ഉറവിടനശീകരണത്തിൽ ശ്രദ്ധിക്കുകയാണ് പ്രതിരോധിക്കാനുള്ള വഴി.

പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം

ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല്‌ സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.

രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.

അപകടമാകുന്ന ആന്തരിക രക്തസ്രാവം

വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.


Share our post
Continue Reading

Trending

error: Content is protected !!