ഗാസയുടെ ആരോഗ്യമേഖല തകർച്ചയുടെവക്കിൽ, വരാനിരിക്കുന്നത് വൻ ദുരന്തം; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

Share our post

ജറുസലേം: ഗാസയിലെ ആരോഗ്യസംവിധാനം താമസിയാതെ നിശ്ചലമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ആരോഗ്യമേഖല പൂര്‍ണമായും തകര്‍ച്ചയുടെ മുനമ്പിലെത്തിനില്‍ക്കുകയാണെന്ന് ലോകാരോഗ്യസംഘടന (WHO) വ്യാഴാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യവിഭവങ്ങളുടെ വിതരണത്തില്‍ ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയിലെ ആരോഗ്യകേന്ദ്രങ്ങള്‍ ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കത്താണെന്ന് ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

പൂര്‍ണമായ ഉപരോധത്തെ മറികടന്ന് ജീവന്‍രക്ഷാ ആരോഗ്യസംവിധാനങ്ങളും മറ്റ് വിഭവങ്ങളും അടിയന്തരമായി ഗാസയിലെത്തിക്കാത്ത പക്ഷം വന്‍ദുരന്തമായിരിക്കും ഫലം. ഗാസ മുനമ്പിലെ ആരോഗ്യസംവിധാനം പാടെ തകര്‍ച്ചയുടെ വക്കിലാണുള്ളതെന്നും ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് വൈദ്യുതി അനുവദിച്ചിരിക്കുന്നത്, കരുതല്‍ ഇന്ധനശേഖരം തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി വിതണത്തില്‍ റേഷനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത്യാഹിത സംവിധാനങ്ങള്‍ക്കുവേണ്ടി ജനറേറ്ററുകള്‍ ഉപയോഗിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത്യാഹിതവിഭാഗമുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

ഗുരുതരമായി പരിക്കേറ്റവര്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളവര്‍, ഇന്‍ക്യുബേറ്റര്‍ ആവശ്യമുള്ള നവജാതശിശുക്കള്‍ തുടങ്ങിയ അതിദുര്‍ബലരായ രോഗികള്‍ക്ക് അതിജീവനം അസാധ്യമായി മാറിയേക്കാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഗാസയില്‍ തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ മൂലം പരിക്കേല്‍ക്കുന്നവരുടേയും ജീവന്‍ നഷ്ടപ്പെടുന്നവരുടേയും എണ്ണം വര്‍ധിക്കുകയാണ്.

ആരോഗ്യകേന്ദ്രങ്ങള്‍ക്കുമുന്നില്‍ ചികിത്സ തേടിയുള്ള ജനങ്ങളുടെ തിരക്കാണ്. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും ദൗര്‍ലഭ്യം പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും രോഗികളേയും പരിക്കേറ്റവരേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനുള്ള സാഹചര്യവും സംവിധാനവും തകരാറിലായിരിക്കുകയാണെന്നും സംഘടന പറയുന്നു.

പ്രവര്‍ത്തനം നടക്കുന്ന ആശുപത്രികളില്‍ അത്യാഹിതചികിത്സയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ അവശ്യ ആരോഗ്യപരിപാലന സേവനങ്ങളായ പ്രസവചികിത്സ, അര്‍ബുദചികിത്സ, ഹൃദയസംബന്ധിയായ രോഗങ്ങളുടെ ചികിത്സ, അണുബാധക്കുള്ള ചികിത്സ തുടങ്ങിയവയെല്ലാം താറുമാറായിരിക്കുകയാണ്. ശക്തമായ വ്യോമാക്രമണങ്ങള്‍ മൂലം ഗാസയിലെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നതായും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

ഗാസയിലെ ആരോഗ്യമേഖലയില്‍ മാത്രം 34 ആക്രമണങ്ങള്‍ ഉണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന 11 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റു. 19 ചികിത്സാസംവിധാനങ്ങളും 20 ആംബുലന്‍സുകള്‍ നശിച്ചതായും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആരോഗ്യമേഖലയിലേക്കുള്ള ചികിത്സാ ഉപകരണങ്ങളുടേയും മരുന്നുകളുടേയും വിതരണം, ഭക്ഷണം, ശുദ്ധജലം, മറ്റ് വിഭവങ്ങള്‍ എന്നിവ അടിയന്തരമായി ഗാസയിലെത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ സാധിക്കുകയില്ലെന്നും നഷ്ടമാകുന്ന ഓരോ നിമിഷവും കൂടുതല്‍ ജീവനുകള്‍ അപായപ്പെടുത്തുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യമേഖലയേയും ജനതയേയും ഹമാസിന്റെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. ചികിത്സാസാമഗ്രികളുടേയും മറ്റ് അവശ്യവിഭവങ്ങളുടേയും വിതരണത്തിനും രോഗികളേയും പരിക്കേറ്റവരേയും ഒഴിപ്പിക്കുന്നതിനായി അടിയന്തരമായി പ്രത്യേക ഇടനാഴി സജ്ജമാക്കണമെന്നും ആരോഗ്യമേഖലയ്ക്ക് മുൻഗണന നൽകണമെന്നും ലോകാരോഗ്യസംഘടന അഭ്യര്‍ഥിച്ചു.

ട്രോമാകെയര്‍, മറ്റ് അവശ്യചികിത്സാസാമഗ്രികള്‍ എന്നിവ അടിയന്തരമായി ദുബായിലെ ലോജിസ്റ്റിക് ഹബ് വഴി ഗാസയിലെത്തിക്കാന്‍ ഒരുക്കമാണെന്നും ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. മറ്റ് പങ്കാളികളുമായി സംയോജിച്ച് റഫാ ക്രോസിങ്ങിലൂടെ (ഗാസയില്‍ നിന്ന് ഈജിപ്തിലേക്കുള്ള കവാടം) ഇവ ഗാസയിലെത്തുന്നത് ഉറപ്പാക്കാനാകും.

ഇതിന് റഫാ ക്രോസിങ്ങിലൂടെയുള്ള അടിയന്തര പ്രവേശനാനുമതി ലഭിക്കേണ്ടതുണ്ട്. അത് സാധ്യമാകുന്നപക്ഷം തങ്ങളെ കൂടാതെ മറ്റുസന്നദ്ധസംഘടനകള്‍ക്കും ജീവന്‍രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാമെന്നും ലോകാരോഗ്യസംഘടന പ്രത്യാശ പ്രകടിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!