കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിത്തം: ഒരാൾ മരിച്ചു; രണ്ട് കോച്ചുകൾ കത്തിനശിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരമാണ് (70) മരിച്ചത്.
തിങ്കൾ പുലർച്ചെ വിശാഖപട്ടണത്തുനിന്ന് 66 കിലോമീറ്റർ അകലെയുള്ള യെലമഞ്ചിലിയിലാണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നതുകണ്ട ഉടൻതന്നെ ട്രെയിൻ നിർത്തി. തീപിടിത്തമുണ്ടായ രണ്ട് കോച്ചുകളും ഉടൻതന്നെ ട്രെയിനിൽനിന്ന് വേർപെടുത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.
ബി 1, എം 2 ബോഗികളാണ് പൂര്‍ണമായും കത്തിനശിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിനിന് തീപിടിക്കുമ്പോൾ അപകടത്തിൽപ്പെട്ട ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊന്നിൽ 76 പേരും ഉണ്ടായിരുന്നുവെന്നാണ് വിവരം.
അപകടമുണ്ടായ രണ്ട് കോച്ചുകളും വേർപെടുത്തിയ ശേഷം ട്രെയിൻ എറണാകുളത്തേക്ക് യാത്ര തുടർന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തിവരികയാണെന്ന് റെയിൽവെ അധികൃതര്‍ അറിയിച്ചു.
