മഞ്ഞുപുതച്ച് മൂന്നാര്‍, പൂജ്യം തൊട്ട് താപനില
മൂന്നാർ: സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇന്ന് പുലർച്ചയോടെ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് കൊടുംതണുപ്പ് അനുഭവപ്പെട്ടത്. പുല്‍മേടുകളിലും വാഹനങ്ങള്‍ക്ക് മുകളിലും മഞ്ഞുപാളികള്‍ വീണുകിടക്കുന്ന മനോഹരമായ കാഴ്ചയാണ് അതിരാവിലെ മൂന്നാറില്‍ ദൃശ്യമായത്.
കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ തന്നെ തണുപ്പ് കടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. നിലവില്‍ രാത്രിയില്‍ കഠിനമായ തണുപ്പാണെങ്കിലും പകല്‍ സമയം 22 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. ക്രിസ്മസ്-പുതുവത്സര അവധിക്കാലമായതിനാല്‍ തണുപ്പ് ആസ്വദിക്കാനായി വലിയ തോതില്‍ സഞ്ചാരികള്‍ ഇപ്പോള്‍ മൂന്നാറിലേക്ക് എത്തുന്നുണ്ട്. കേരളത്തിന് പുറമെ കർണാടകത്തിലും ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിജയപുരയില്‍ കഴിഞ്ഞ ദിവസം താപനില 7 ഡിഗ്രിയിലേക്ക് താഴ്ന്നു.
ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ പോകാൻ പറ്റിയ ഒരു 4-5 ദിവസത്തെ യാത്ര പ്ലാൻ ഇതാ:
യാത്രയുടെ ആദ്യ രണ്ട് ദിനങ്ങള്‍ മൂന്നാറിനായി മാറ്റിവെക്കാം. രാജമല (ഇരവികുളം നാഷണല്‍ പാർക്ക്), മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ എന്നിവ സന്ദർശിക്കാം. തേയിലത്തോട്ടങ്ങളിലൂടെയുള്ള നടത്തവും ക്രിസ്മസ് കരോള്‍ സംഗീതവും നിങ്ങളുടെ യാത്രയെ കൂടുതല്‍ മനോഹരമാക്കും.
മൂന്നാം ദിവസം തേക്കടിയിലേക്ക് തിരിക്കാം. പെരിയാർ വന്യജീവി സങ്കേതത്തിലെ ബോട്ടിംഗ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. വന്യമൃഗങ്ങളെ നേരില്‍ കാണാനും സുഗന്ധവ്യഞ്ജന തോട്ടങ്ങളിലൂടെ കറങ്ങാനും ഇവിടെ അവസരമുണ്ട്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് തേക്കടി ഒരു സ്വർഗമാണ്.
വാഗമണ്‍ യാത്രയുടെ അവസാന ഘട്ടത്തില്‍ വാഗമണ്ണിലെ മൊട്ടക്കുന്നുകളും പൈൻ ഫോറസ്റ്റും സന്ദർശിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഏഷ്യയിലെ തന്നെ വലിയ വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജും ഇവിടെ കാത്തിരിക്കുന്നു. സമയക്കുറവുണ്ടെങ്കില്‍ വാഗമണ്‍ ഒഴിവാക്കി നാല് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കാവുന്നതാണ്.
