വിധി തൃപ്തികരമല്ല; സർക്കാർ അപ്പീൽ നൽകും: മന്ത്രി പി.രാജീവ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂർണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരു പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ല. എക്കാലത്തും അതിജീവിതയ്ക്കൊപ്പം എന്ന ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ശക്തമായ പൊലീസ് അന്വേഷണം നടന്നു. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. വിചാരണ കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചചെയ്തെന്നും മന്ത്രി വ്യക്തമാക്കി. അതിജീവിതയ്ക്ക് പിന്തുണ നൽകിയാണ് സർക്കാർ എന്നും നിലകൊണ്ടത്. പ്രധാനപ്പെട്ട ചില സാക്ഷികളെ തിരിച്ച് വിളിക്കുന്നതിനും, ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച പ്രശ്നങ്ങൾക്കുമായി സർക്കാർ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചിരുന്നു. പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിച്ച് പ്രതികൾക്ക് ജാമ്യം കിട്ടതിരിക്കാനുള്ള ശ്രമം സർക്കാർ എപ്പോഴും നടത്തിയിരുന്നു. രണ്ട് സർക്കാരുകളുടെ കാലത്തെയും ഡിജിപിമാർ തുടർച്ചയായി വിചാരണയ്ക്ക് ഹാജരായി. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി കേസ് നടത്തി. കേസിൽ ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടു. എന്നാൽ ഗൂഡാലോചനക്കുറ്റത്തിൽ പ്രതീക്ഷിച്ച വിധിയുണ്ടായില്ല. 1512 പേജുള്ള റിപ്പോർട്ടും അതിന് ആധാരമായുള്ള തെളിവുകളും കോടതിയിൽ പലപ്പോഴായി ഹാജരാക്കി. അതിന് അനുസൃതമായ വിധിയല്ല വന്നിരിക്കുന്നത്. അതുകൊണ്ടാണ് അപ്പീൽ നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
