ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ കണ്ട കാൽ കണ്ണൂർ സ്വദേശിയുടേത്
ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി കണ്ണൂർ എടക്കാട് സ്വദേശി മനോഹരൻ മരിച്ചിരുന്നു. അപകടത്തിൽ മനോഹരൻറെ കാൽ വേർപ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കണ്ടെത്തിയ കാൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹത്തിൻറെ ഭാഗമാണെന്നാണ് നിഗമനം. നവംബർ 17ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കിയാണ് മെമു ട്രെയിൻ ഇന്നലെ ആലപ്പുഴയിലേക്ക് തിരിച്ചത്. കാലിൻറെ ഭാഗം മനോഹരൻറേത് തന്നെയാകാമെന്നാണ് നിഗമനം. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. മൃതദേഹ അവശിഷ്ടം കണ്ട ശുചീകരണ തൊഴിലാളികൾ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തത്തെത്തി പരിശോധന നടത്തുകയായിരുന്നു .ഏതാണ്ട് മൂന്ന് ദിവസത്തെ പഴക്കമുള്ള പുരുഷൻറെ മൃതദേഹ അവശിഷ്ടമാണെന്നായിരുന്നു പൊലീസ് നിഗമനം. ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം-ആലപ്പുഴ മെമു ട്രെയിൻ ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മനുഷ്യൻറെ കാൽ കണ്ടെത്തിയത്. മുട്ടിന് താഴോട്ടുള്ള ഭാഗം ട്രാക്കിൽ വീണുകിടക്കുന്ന നിലയിൽ ആയിരുന്നു. ട്രെയിൻ ഇടിച്ചപ്പോൾ മൃതദേഹ അവശിഷ്ടം ബോഗിയുടെ അടിഭാഗത്തോ മറ്റോ കുടുങ്ങി കിടന്നതാകാമെന്നും അത് പിന്നീട് ട്രാക്കിൽ വീണതാകാമെന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി സർവീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്.
