പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു

Share our post

കൊല്ലം: പ്രശസ്ത കഥാപ്രസംഗ കലാകാരനായ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുള്ള അദ്ദേഹം കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം എസ്എൻ കോളേജിലെ പഠനകാലത്ത് (1957-62) തന്നെ ഇരവിപുരം ഭാസി ശ്രദ്ധേയനായിരുന്നു. അക്കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം സംഗീത മത്സരങ്ങളിൽ എന്നും ഒന്നാം സ്ഥാനത്തെത്തി. കോളേജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി പ്രവർത്തിച്ച ഭാസി 1959-ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിൽ ഗാനമത്സരത്തിലെ മത്സരാർത്ഥിയായി പങ്കെടുത്തു.

ബിരുദം നേടിയതിനു ശേഷമാണ് അദ്ദേഹം കഥാപ്രസംഗരംഗത്തേക്ക് ചുവട് വെച്ചത്. ഇടവാ മുസ്ലീം ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചിരുന്നെങ്കിലും, ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം പൂർണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിഞ്ഞത്. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം. നിരവധി കഥകൾ അദ്ദേഹം വേദിയിലെത്തിച്ചു. അതിൽ എം എൻ സത്യാർത്ഥി ബംഗാളിയിൽ നിന്ന് മൊഴിമാറ്റം ചെയ്ത ‘പൊയ്മുഖം’ എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ആയിരുന്നു. 1965-ൽ കെ കെ വാദ്ധ്യാരുടെ നേതൃത്വത്തിൽ രൂപീകരിച്ച കേരള കാഥിക പരിഷത്തിൻ്റെ സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം, പ്രഥമ കല്ലട വി വി കുട്ടി അവാർഡ്, ആർ പി പുത്തൂർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശാന്തിനികേതനം, കതിരുകാണാക്കിളി, ദമയന്തി, യാഗം, സേതുബന്ധനം, പൊയ്മുഖങ്ങൾ, ഉഷ്ണമേഖല എന്നിവ ഇരവിപുരം ഭാസി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഭാരതരത്നം (നെഹ്രുവിൻ്റെ ജീവചരിത്രം), മഴു (എബ്രഹാം ലിങ്കൻ്റെ ജീവചരിത്രം) തുടങ്ങിയ ജീവചരിത്ര കഥകളും അദ്ദേഹം അവതരിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!