ഉജ്വലബാല്യം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വലബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളെയും, ഭിന്നശേഷി കുട്ടികളെയും കൂടി പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നത്. കുട്ടികളെ 6 വയസ് മുതൽ 11 വയസ് വരെ, 12 വയസ് മുതൽ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും, ഭിന്നശേഷി വിഭാഗത്തിനും, പ്രത്യേകം പുരസ്‌കാരം നൽകുന്നു. ഓരോ ജില്ലയിൽ നിന്നും ആകെ 4 കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാതലത്തിൽ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 14 ജില്ലകളിൽ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായി 51 കുട്ടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
