ഓപ്പറേഷൻ സൈ ഹണ്ട് : കണ്ണൂരില്‍ കുടുങ്ങിയവരില്‍ ആറു വനിതകളും: 24 പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ: ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്നവരെ വലയിലാക്കാൻ ഓപ്പറേഷൻ സൈ ഹണ്ട് പദ്ധതി കണ്ണൂർ ജില്ലയിലും വ്യാപകമായി നടപ്പിലാക്കി തുടങ്ങി. കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനായ “സൈ ഹണ്ടിൻ്റെഭാഗമായി ജില്ലയില്‍ വ്യാപകമായി റെയ്‌ഡ് നടത്തി. ആറു വനിതകള്‍ ഉള്‍പ്പെടെ 24 പേർക്കെതിരെ പൊലിസ് കേസെടുത്തുനിയമ നടപടികള്‍ സ്വീകരിച്ചു. ഇതില്‍ രണ്ടുപേരെ റിമാൻഡ് ചെയ്തു. സംഘത്തിലെ ചിലർക്ക് രാജ്യാന്തര സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നു പൊലിസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായവരില്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ (മ്യൂള്‍ അക്കൗണ്ടുകള്‍) വാടകയ്ക്ക് നല്‍കി കമ്മീഷൻ തുക സ്വീകരിക്കുന്ന ചെറുപ്പക്കാരും വനിതകളും വരെ ഉള്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈൻ തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ചെക്ക്, എടി.എം കാർഡ് എന്നിവ വച്ച് പിൻവലിച്ചവരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് (മ്യൂള്‍ അക്കൗണ്ട്) നല്‍കുകയും ചെയ്തവരെയാണ് “സൈ ഹണ്ട് ” ലൂടെ പ്രധാനമായും അറെസ്റ്റ് ചെയ്തത്. റെയ്ഡിനിടെ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിച്ച മൂന്ന് മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനും സംഘത്തിന്റെ വലിപ്പവും പ്രവർത്തനരീതിയും തട്ടിപ്പിന് നേതൃത്വം നല്കുന്നവരെ കണ്ടെത്താനും ഈ തെളിവുകള്‍ വിശകലനം ചെയ്യും. അന്തർസംസ്ഥാന തട്ടിപ്പിനെതിരെയുള്ള കർശന നടപടികള്‍ തുടരുമെന്ന് കണ്ണൂർ റൂറല്‍ പോലീസ് അറിയിച്ചു.
